ക്രമക്കേട്; തൃക്കാക്കര നഗരസഭ ചെലവഴിച്ച 25.64 കോടി റദ്ദാക്കി

കാക്കനാട്: വിവിധ പദ്ധതികള്‍ക്കായി തൃക്കാക്കര നഗരസഭയിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ചെലവഴിച്ച 25.64 കോടി സംസ്ഥാന ഓഡിറ്റ് വകുപ്പ് റദ്ദാക്കി. വ്യാപക ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ച ഭീമമായ തുകയുടെ പദ്ധതികള്‍ റദ്ദാക്കിയത്. നഗരസഭയില്‍ ജോലിയിലുള്ളവരും സ്ഥലം മാറിപ്പോയവരും വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ച തുകയാണ് വകുപ്പ് തടഞ്ഞത്. ഓഡിറ്റിങ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ക്ക് കൃത്യമായ മറുപടി നല്‍കി പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ നഷ്ടത്തിനുത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്ന് പണം ഈടാക്കാനാണ് നിര്‍ദേശം. ഗുണഭോക്തൃ വിഹിതം ഈടാക്കാതെ സമഗ്ര തെങ്ങ് വികസനത്തിന് ഫണ്ട് ചെലവഴിച്ച് നഷ്ടത്തിന് ഉത്തരവാദിയായ മുന്‍ കൃഷി ഓഫിസറില്‍ നിന്ന് തുക ഈടാക്കാനാണ് നിര്‍ദേശം. 2,25,000 രൂപയുടെ വികസന ഫണ്ടില്‍ 48,750 രൂപ ഗുണഭോക്തൃ വിഹിതം വാങ്ങാതെയാണ് പദ്ധതി നടപ്പാക്കിയത്. നേന്ത്രവാഴ വാങ്ങി വിതരണം ചെയ്യാതെ നഷ്ടം വരുത്തിയ കൃഷി ഓഫിസറില്‍നിന്ന് 7,250 രൂപ ഈടാക്കി കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് അടക്കണം. വയോമിത്രം പദ്ധതിയില്‍ സാമൂഹിക സുരക്ഷ മിഷനില്‍ 10,00,000 ലക്ഷം രൂപ കൈപ്പറ്റിയതി​െൻറ രസീത് ഹാജരാക്കാത്തതിനാല്‍ ചെലവായ തുക ഓഡിറ്റിങ്ങില്‍ തടസ്സപ്പെടുത്തി. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ (3,50,000 രൂപ) പഠനോപകരണം (300,000 രൂപ) എന്നീ പദ്ധതികള്‍ക്ക് ചെലവഴിച്ചത് റദ്ദാക്കി. എലിവിഷം കൂടുതല്‍ വാങ്ങി നഗരസഭക്ക് നഷ്ടമുണ്ടാക്കിയ മുന്‍ ഹെല്‍ത്ത് ഓഫിസര്‍ ചെലവഴിച്ച 98,000 രൂപയും വിവിധ വാര്‍ഡുകളില്‍ ശുചീകരണത്തിനായി കാട് വെട്ടല്‍, കാന വൃത്തിയാക്കല്‍ എന്നിവക്ക് ചെലവഴിച്ച 14.99 രൂപയുടെ പദ്ധതിയും ഓഡിറ്റിങ്ങില്‍ തടസ്സപ്പെടുത്തി. ഖരമാലിന്യ പദ്ധതിക്ക് 20,000 ബിന്നുകള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടാണ് കണ്ടെത്തിയത്. ഹെല്‍ത്ത് ഓഫിസര്‍ ബിന്നുകള്‍ വാങ്ങാന്‍ ചെലവഴിച്ച 29 ലക്ഷം രൂപയുടെ പദ്ധതി റദ്ദാക്കി. തൃക്കാക്കര, കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്നുകള്‍ വാങ്ങാന്‍ ചെലവഴിച്ച രണ്ട് ലക്ഷം പൂര്‍ണമായും ചെലവഴിക്കാന്‍ ഓഡിറ്റിങ്ങില്‍ നിര്‍ദേശിച്ചു. നഗര ദാരിദ്ര്യ നിര്‍മാർജന പദ്ധതിയില്‍ ദരിദ്രവിഭാഗത്തിന് അനുവദിച്ച തുകയില്‍ ലക്ഷം രൂപയാണ് ഗുണഭോക്താക്കളുടെ മറവില്‍ പിന്‍വലിച്ചത്. പണം നല്‍കിയതായി രേഖയുണ്ടാക്കി പിന്നീട് റദ്ദാക്കിയാണ് ക്രമക്കേടുകള്‍ നടത്തിയത്. ഗുണഭോക്താവിന് ചെക്ക് നല്‍കിയത് പിന്നീട് റദ്ദാക്കിയതിന് മതിയായ രേഖകള്‍ ഹാജരാക്കാതെ 1,20,000 രൂപയാണ് തട്ടിയെടുത്തത്. പണം നല്‍കിയതിന് കൃത്യമായ രേഖകള്‍ ഹാജരാക്കാതെ ജനറല്‍ വിഭാഗത്തി​െൻറ ഭവനപദ്ധതിക്ക് ചെലവഴിച്ച 26,40,000 രൂപയും പരിശോധനയില്‍ റദ്ദാക്കി. കുടിവെള്ള പൈപ്പ് കണക്ഷന്‍ പദ്ധതിയില്‍ അപേക്ഷകള്‍ പോലും ഇല്ലാതെ ചെലവഴിച്ച 2,24,000 രൂപയും റദ്ദാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.