പട്ടയത്തിന്​ അപേക്ഷിച്ച ഹരിതസംഘം നിലവിൽ ​പ്രവർത്തിക്കുന്നില്ലെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: പട്ടയത്തിന് അവകാശം തേടി ഹരജി നൽകിയ ഇടുക്കി ജില്ലയിലെ മാങ്കുളത്തെ സഹ്യ ഹരിതസംഘം നിലവിലില്ലെന്ന് വനം വകുപ്പ് ഹൈകോടതിയിൽ. 1999 മേയ് 12ന് ഇതേ പേരിൽ സഹകരണസംഘം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 15 വർഷമായി വിവരമൊന്നുമില്ല. 2002 നവംബറിലാണ് അവസാനമായി ജില്ല രജിസ്ട്രാർക്ക് സംഘത്തെക്കുറിച്ച റിേട്ടൺ സമർപ്പിച്ചത്. അതിനുശേഷം നിലവിലുള്ളതായി അറിയില്ല. മാങ്കുളത്ത് സൊസൈറ്റിക്ക് ഒാഫിസില്ലെന്നും ഡിവിഷനൽ വനം ഒാഫിസർ ബി.എൻ. നാഗരാജ് ഹൈകോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. ജില്ല രജിസ്ട്രാർ 2017 ജൂൺ 29ന് രേഖാമൂലം നൽകിയ വിവരങ്ങളാണ് ഡിവിഷനൽ വനം ഒാഫിസർ കോടതിയെ അറിയിച്ചത്. പട്ടയം നൽകണമെന്ന ആവശ്യം പരിഗണിക്കാത്തതിനെതിരെ സഹ്യ ഹരിത സംഘത്തിലെ 150 അംഗങ്ങൾ നൽകിയ ഹരജിയാണ് കോടതി പരിഗണനയിലുള്ളത്. 1980ൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയെന്ന് അവകാശപ്പെട്ടാണ് പട്ടയത്തിന് അവകാശമുന്നയിക്കുന്നത്. ഒരു വിധ പൊതു നന്മയുമല്ല, സർക്കാർ ഭൂമി തട്ടിയെടുക്കുകയെന്ന ലക്ഷ്യം മാത്രമാണ് സൊസൈറ്റി രൂപവത്കരണത്തിന് പിന്നിലെന്നും നിയമപരമായി സൊസൈറ്റി നിലനിൽക്കുന്നില്ലെന്നും വിശദീകരണ പത്രികയിൽ പറയുന്നു. സൊൈസറ്റിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അറിയിക്കാൻ കോടതി സർക്കാറിനോട് നിർദേശിച്ചു. 15 വർഷമായി റിേട്ടൺ സമർപ്പിച്ചിട്ടില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാൻ നടപടിയെടുക്കുന്നതിൽ സർക്കാറിന് തടസ്സമില്ലെന്നും വ്യക്തമാക്കിയ കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി. നിക്ഷിപ്ത വനഭൂമിയിലുൾപ്പെടുന്ന പ്രദേശമാണ് ഹരജിക്കാർ അവകാശപ്പെടുന്നതെന്നും വനഭൂമി പതിച്ചുനൽകാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും കേസിൽ നേരേത്ത ഇടുക്കി ജില്ല കലക്ടർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. പട്ടയം ആവശ്യപ്പെട്ട് ഹരജിക്കാർ കലക്ടർക്ക് നൽകിയ അപേക്ഷ നിരസിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.