പട്ടികജാതി കോളനികളിലെ അടിസ്ഥാനസൗകര്യം; കമീഷന് കടുത്ത അസംതൃപ്തി

കാക്കനാട്: പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതില്‍ ദേശീയ പട്ടികജാതി കമീഷന് കടുത്ത അസംതൃപ്തി. കോളനികളിലെ ശുദ്ധജലം, വെളിച്ചം, ശുചിത്വം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പട്ടികജാതി വികസന വകുപ്പി​െൻറ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് കമീഷന്‍ വൈസ് ചെയര്‍മാന്‍ എൽ. മുരുകന്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ വിവിധ പട്ടികജാതി കോളനികള്‍ അേദ്ദഹം സന്ദര്‍ശിച്ചു‍. പുത്തന്‍വേലിക്കരക്ക് സമീപം ഇളന്തിക്കര കോളിനിയാണ് കമീഷന്‍ ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് തൃക്കാക്കരയിലെ കണ്ണങ്കേരി കോളനി, വടവുകോട് ഫാക്ട് കോളനി, കീഴ്മാട് മഠത്തിലകം കോളനിയും കീഴ്മാട് മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളും സന്ദര്‍ശിച്ചു. കോളനികളുടെ വികസനം സംബന്ധിച്ച സംസ്ഥാനതല അവലോകന യോഗം ആഗസ്റ്റ് ആദ്യവാരം ചേരുമെന്ന് കമീഷന്‍ അറിയിച്ചു. കമ്യൂണിറ്റി ഹാള്‍, വായനശാല തുടങ്ങിയ ആവശ്യങ്ങളാണ് ഇളന്തിക്കര കോളനി നിവാസികള്‍ കമീഷനോട് ആവശ്യപ്പെട്ടത്. പുത്തന്‍വേലിക്കര ഗവ. എസ്.സി നഴ്സറി സകൂള്‍ കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച പരാതികളില്‍ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് കമീഷന്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് തൃക്കാക്കരയിലെ കണ്ണങ്കേരി കോളനിയിലെത്തിയ കമീഷന്‍ ഓരോ വീട്ടിലെ ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ചു. വാര്‍ധക്യകാല ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് കമീഷന്‍ കുടുംബാംഗങ്ങളോട് ആരാഞ്ഞു. നൂറോളം പരാതികളാണ് കോളനി സന്ദര്‍ശനത്തിനിടെ ലഭിച്ചതെന്ന് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. കീഴ്മാട് മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളിലെത്തിയ കമീഷന്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതം അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. അഞ്ചുമുതല്‍ 12 വരെ ക്ലാസുകളിലുള്ള 245 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂളിലെ ഹോസ്റ്റലും മെസും ക്ലാസ് മുറികളും കമീഷന്‍ വിശദമായി പരിശോധിക്കുകയും ചെയ്തു. കേരളത്തി​െൻറയും തമിഴ്നാടി​െൻറയും ചുമതലയുള്ള പട്ടികജാതി കമീഷന്‍ ഡയറക്ടര്‍ മതിയഴകൻ, ജനപ്രതിനിധികള്‍, പട്ടികജാതി വകുപ്പ് ജോയൻറ് ഡയറക്ടര്‍ ഡോ. ഗംഗാധരൻ, ജില്ല പട്ടികജാതി ഓഫിസര്‍ അബ്ദുല്‍ സത്താർ, മൂവാറ്റുപുഴ ആർ.ഡി.ഒ ഷാനവാസ്, റവന്യൂ വകുപ്പ് ജീവനക്കാര്‍ എന്നിവരും കമീഷനൊപ്പമുണ്ടായിരുന്നു. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ കമീഷന്‍ പാലക്കാട്, എറണാകുളം ജില്ലകളിലെ ഗ്രാമങ്ങളിലും കോളനികളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കി. ശനിയാഴ്ച തിരുവനന്തപുരത്ത് കമീഷ​െൻറ സന്ദര്‍ശനം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.