ആലുവ സ്വകാര്യബസ് സ്‌റ്റാൻഡിലെ കെ.എസ്.ആർ.ടി.സി കൗണ്ടർ പുനരാരംഭിച്ചു

ആലുവ: ഒന്നര മാസത്തിലേറെയായി പൂട്ടിക്കിടന്ന ആലുവ സ്വകാര്യബസ് സ്‌റ്റാൻഡിലെ കെ.എസ്.ആർ.ടി.സി കൗണ്ടർ വീണ്ടും തുറന്നു. ജീവനക്കാരുടെ കുറവ് ചൂണ്ടികാട്ടിയാണ് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്ന കൗണ്ടർ അധികൃതർ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. ഇതുസംബന്ധിച്ച മാധ്യമ വാർത്തകളെത്തുടർന്നാണ് കൗണ്ടർ വീണ്ടും തുറന്നത്. കൗണ്ടർ പ്രവർത്തനം നിലച്ചതോടെ ആലുവ ഡിപ്പോയിൽനിന്ന് പെരുമ്പാവൂർ മേഖലയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾപോലും സ്വകാര്യബസ് സ്‌റ്റാൻഡിൽ പ്രവേശിക്കാത്ത സ്ഥിതിയായിരുന്നു. ഇത് നൂറുകണക്കിന് യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. എന്നാൽ, എറണാകുളത്തുനിന്ന് മലയോര മേഖലയിലേക്കുള്ള ദീർഘദൂര ബസുകൾ സ്വകാര്യബസ് സ്‌റ്റാൻഡിൽ കയറുന്നതിന് നടപടിയായിട്ടില്ല. മെട്രോ ട്രെയിനിൽ വന്നിറങ്ങുന്നവർ ഉൾപ്പെടെ നിരവധി യാത്രക്കാർ മൂന്നാർ, കുമളി റൂട്ടുകളിലേക്ക് പോകാൻ സ്വകാര്യ സ്‌റ്റാൻഡിൽ എത്താറുണ്ട്. വല്ലപ്പോഴും മാത്രമുള്ള സ്വകാര്യബസുകളെയാണ് ഇവരിപ്പോൾ ആശ്രയിക്കുന്നത്. എറണാകുളത്തുനിന്നുള്ള ദീർഘദൂര ബസുകൾ മാർക്കറ്റ് ഭാഗത്തുനിന്ന് മേൽപാലത്തിന് അടിയിലൂടെയാണ് സ്വകാര്യ സ്‌റ്റാൻഡിലെത്തിയിരുന്നത്. ഈ വഴിയിലൂടെ സ്വകാര്യബസുകൾ പ്രവേശിച്ചതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെട്ട് വഴിയടച്ചു. ഇതോടെയാണ് ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സ്വകാര്യസ്‌റ്റാൻഡിൽ പ്രവേശിക്കാതെയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.