പ്രതിസന്ധിയൊഴിയാതെ വാഴക്കുളം പൈനാപ്പിൾ കമ്പനി; ലോക്കൗട്ട് പിൻവലിക്കുന്നതായി കമ്പനി ചെയർമാൻ, ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് സമരക്കാർ

മൂവാറ്റുപുഴ: ശമ്പള കുടിശ്ശികയെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിയൊ‍ഴിയാതെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്സ് പ്രോസസിങ് കമ്പനി. മുന്നറിയിപ്പില്ലാതെ ഒരു വിഭാഗം തൊഴിലാളികൾ പണിമുടക്കിയതിനെത്തുടർന്ന് കമ്പനി പ്രഖ്യാപിച്ച ലോക്കൗട്ട് പിൻവലിക്കുന്നതായി ചെയർമാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, തീരുമാനം ഔദ്യോഗികമായി അറിയിക്കാത്ത സാഹചര്യത്തിൽ സമരം തുടരുമെന്ന് തൊഴിലാളികളും അറിയിച്ചു. ലോക്കൗട്ട് പിൻവലിക്കുന്നതായി കമ്പനി ചെയർമാനും മുൻ എം.എൽ.എയുമായ ബാബു പോളാണ് വാർത്തസമ്മേളനത്തിൽ അറിയിച്ചത്. ആഗസ്റ്റ് 28ന് തിങ്കളാഴ്ച രാവിലെ ആറ് മുതൽ പ്രാബല്യത്തില്‍വരത്തക്കവിധമാണ് ലോക്കൗട്ട് പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടന നേതാക്കളുമായി കമ്പനി മാനേജ്‌മ​െൻറ് നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് തൊഴിലാളികള്‍ ഷിഫ്റ്റ് അനുസരിച്ച് ജോലിക്ക് കയറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ലോക്കൗട്ട് പിന്‍വലിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളികളുടെ കുടിശ്ശിക പ്രശ്‌നവും പരിഹരിക്കാൻ ഈമാസം എട്ടിന് കൃഷി മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേർന്നിരുന്നു. വായ്പ എടുക്കാൻ യോഗത്തിൽ തീരുമാനിച്ചു. സര്‍ക്കാറില്‍നിന്നും പന്ത്രണ്ടര ശതമാനം പലിശക്ക് വായ്പയെടുക്കാൻ അപേക്ഷ നല്‍കി. ആദ്യഗഡു 30ന് ലഭിക്കും എന്ന ഉറപ്പി​െൻറ അടിസ്ഥാനത്തിൽ ഈമാസം 21ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. 14ന് യൂനിയനുകള്‍ക്ക് കത്ത് നല്‍കി. എന്നാല്‍, 17ന് ഒരു വിഭാഗം തൊഴിലാളികള്‍ സമരം ആരംഭിച്ചു. തൊഴില്‍-, വ്യവസായ തര്‍ക്കനിയമം അനുശാസിക്കുന്ന മുന്നറിയിപ്പുകളില്ലാതെ സമരം ആരംഭിച്ച തൊഴിലാളികള്‍ ഷിഫ്റ്റ് ബഹിഷ്‌കരിച്ച് ഉൽപാദനം നിർത്തിെവച്ചു. വൈദ്യുതി, ജലവിതരണം, യു.പി.എസ് പ്രവര്‍ത്തനം എന്നിവ തടസ്സപ്പെടുത്തി. ജോലിക്ക് കയറുന്നവരെ ആക്രമിക്കാനുള്ള ശ്രമവും ഉണ്ടായപ്പോഴാണ് കമ്പനി ലോക്കൗട്ട് ചെയ്യാന്‍ നിര്‍ബന്ധിതമായത്. മൂന്ന് മാസത്തെ ശമ്പള കുടിശ്ശികയായ 42,03,548- രൂപയും, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലെ ബോണസ് 7,61,160 -രൂപയും, 2017-ഏപ്രില്‍ മുതല്‍ അടയ്‌ക്കേണ്ട ഇ.എസ്.ഐ വിഹിതമായ 1,04,083- രൂപയും 2016-ഏപ്രില്‍ മുതലുള്ള തൊഴിലാളികളുടെ പി.എഫ് വിഹിതവും 31-നകം കമ്പനി നല്‍കും. ആഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യവാരം നല്‍കും. മറ്റുകുടിശ്ശികകൾ ആഗസ്റ്റിൽ തന്നെ തീർക്കും. തിങ്കളാഴ്ച രാവിലെ 10ന് കമ്പനിയിൽ തൊഴിലാളി യൂനിയനുകളുടെ യോഗം വിളിച്ചിട്ടുെണ്ടന്നും ബാബു പോള്‍ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടര്‍ കെ.കെ. സന്തോഷ്‌കുമാ ര്‍, ഫിനാന്‍സ് മാനേജര്‍ സെലിന്‍ പി. തോമസ് എന്നിവരും പങ്കെടുത്തു. അതേസമയം, കമ്പനി ചെയർമാൻ വാർത്തസമ്മേളനത്തിൽ അറിയിച്ച കാര്യങ്ങൾ തങ്ങളറിഞ്ഞിട്ടില്ലെന്നാണ് സമരം ചെയ്യുന്ന തൊഴിലാളികൾ പറയുന്നത്. കമ്പനി ലോക്കൗട്ട് പിൻവലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മുൻ നിശ്ചയിച്ച പ്രകാരം അടുത്തദിവസം സംയുക്ത യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. അനുകൂല തീരുമാനമുണ്ടാകുന്ന പക്ഷം സമരം അവസാനിപ്പിക്കും. മുൻ ചർച്ചകളിലേപ്പോലെ തൊഴിലാളി അനുകൂല സമീപനമല്ല ഉണ്ടാകുന്നതെങ്കിൽ സമരം തുടരുമെന്നും തൊഴിലാളികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.