പറവൂർ: നീണ്ട ഇടവേളക്ക് ശേഷം പറവൂർ നഗരസഭയുടെ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ഉയർന്ന വിവാദം നഗരവാസികളെ വീണ്ടും ആശങ്കയിലാക്കി. മാസ്റ്റർപ്ലാൻ സംബന്ധിച്ച് ബദൽ നിർദേശങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗമാണ് മറ്റ് നിർദേശങ്ങൾ കണ്ടെത്താനാകാതെ പിരിഞ്ഞത്. ഇതോടെ നാല് വർഷമായി തുടരുന്ന മാസ്റ്റർ പ്ലാൻ ആശങ്കയിൽ നിന്നും നഗരവാസികൾക്ക് ഉടനെയൊന്നും മോചനമില്ലെന്ന് വ്യക്തമായി. 2013 മാർച്ചിൽ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കൊണ്ടുവന്നതിെൻറ ഭാഗമായാണ് പറവൂർ നഗരസഭയിൽ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കൗൺസിൽ തീരുമാനിച്ചത്. കരട് മാസ്റ്റർ പ്ലാൻ പഠിച്ച് നിർദേശങ്ങളും ഭേദഗതികളും സമർപ്പിക്കാൻ ആവശ്യപ്പെട്ട് അന്നത്തെ കൗൺസിൽ ടൗൺ പ്ലാനിംഗ് വിഭാഗത്തിനെ സമീപിക്കുകയായിരുന്നു. സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ ടൗൺ പ്ലാനിങ്ങ് ഉദ്യോഗസ്ഥർ തയാറാക്കിയ കരട് പ്ലാൻ നിരവധി കുറവുകളുള്ളതായിരുന്നു. അശാസ്ത്രീയതയും വീഴ്ചകളും കുറവുകളും വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടിയെങ്കിലും ഭരണകർത്താക്കൾ മുഖവിലക്കെടുത്തില്ല. പിന്നീട് ഏതാനും ചില കൗൺസിലർമാർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടെങ്കിലും വൈകിപ്പോയിരുന്നു. ഇതിനിടെ സമയ പരിധി കഴിഞ്ഞതിനാൽ കരട് മാസ്റ്റർ പ്ലാൻ അംഗീകരിച്ചതായി സർക്കാർ വിജ്ഞാപനവും ഇറക്കി. പിന്നീട് എം.എൽ. എ ഉൾപ്പെടെയുള്ളവർ ഇടപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിനെക്കൊണ്ട് ഉത്തരവ് തൽക്കാലികമായി മരവിപ്പിച്ചു. അന്നത്തെ യു.ഡി.ഫ് സർക്കാർ മരവിപ്പിച്ചുവെങ്കിലും എൽ.ഡി.എഫ് സർക്കാർ വന്നതോടെ ഇത് പിൻവലിച്ചു. മരവിപ്പിക്കൽ കാലാവധി അവസാനിക്കുന്നതിെൻറ മുമ്പ് പോംവഴി കണ്ടെത്തുന്നതിനായി സർവകക്ഷി സംഘം മന്ത്രി കെ.ടി.ജലീലിനെ നേരിൽ കാണുകയും ഇത് പ്രകാരം ഭേദഗതി സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തത്. നിശ്ചിത സമയത്തിനകം ഭേദഗതി നിർദേശങ്ങൾ സമർപ്പിച്ചില്ലെങ്കിൽ നിലവിലെ പ്ലാൻ അംഗീകരിക്കേണ്ട അവസ്ഥയാകും നഗരസഭക്ക്.ഇത് നഗരവാസികളെ ആശങ്കയിലാക്കുമെന്ന് മാത്രമല്ല പ്രക്ഷോഭങ്ങൾക്ക് നഗരം സാക്ഷിയാവുകയും ചെയ്യും. ഏറെ നാളത്തെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം വിവിധ സംഘടനകളും വാർഡുസഭകളും സമർപ്പിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കാനാണ് ബുധനാഴ്ച പ്രത്യേക കൗൺസിൽ യോഗം ചേർന്നത്. മുപ്പത് വർഷത്തെ നഗര വികസനം ലക്ഷ്യമിട്ട് തയാറാക്കിയ മാസ്റ്റർപ്ലാനിൽ നിരവധി അശാസ്ത്രീയ നിർദേശങ്ങളുള്ളതിനാൽ മാസ്റ്റർപ്ലാൻ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒടുവിൽ നഗരസഭ മാസ്റ്റർ പ്ലാൻ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു. അതേസമയം ആവശ്യമായ സമയം നൽകിയിട്ടും നടപടി ക്രമങ്ങൾ പാലിച്ച് ഭേദഗതികൾ സർക്കാറിലേക്ക് അയക്കാതെ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് നഗരസഭ ചെയർമാൻ രമേഷ്.ഡി.കുറുപ്പ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.