അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ മജിസ്ട്രേറ്റ് കോടതിയുടെ അനുമതി. കാക്കനാട് ജില്ല ജയിലില്‍ ഉദ്യോഗസ്ഥരുടെ ആക്രമണം ഉണ്ടാകുന്നുവെന്ന സുനിയുടെ പരാതിയെത്തുടർന്നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. വ്യാഴാഴ്ച രാവിലെ 10.40 ഓടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ താന്‍ പിടിയിലായത് മുതല്‍ പൊലീസ് ഉദ്യോഗസ്ഥരും ജയിൽ ഉദ്യോഗസ്ഥരും തന്നെ ക്രൂരമായി മർദിക്കുകയാണെന്ന് മജിസ്ട്രേറ്റ് ലീന റിയാസ് മുമ്പാകെ സുനി മൊഴി നല്‍കി. തെളിവെടുപ്പിനും കോടതികളില്‍ ഹാജരാക്കാനും കൊണ്ട് പോകുമ്പോഴും മടക്കിക്കൊണ്ട് വരുമ്പോഴുമാണ് ഉദ്യോഗസ്ഥരുടെ മർദനമേൽക്കേണ്ടിവരുന്നത്. ജീവൻ തന്നെ ഭീഷണിയിലാണ്. 'മാഡ'ത്തിെൻറ പേര് വെളിപ്പെടുത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ദിവസം മുതല്‍ ഉദ്യോഗസ്ഥരുടെ മര്‍ദനത്തിനും ഭീഷണിക്കും ഇരയാവുകയാണെന്നും സുനി മൊഴി നൽകി. സുനിയെ മുമ്പെന്നത്തേക്കാളും ക്ഷീണിതനായാണ് കാണപ്പെട്ടത്. സുനിയുടെ രഹസ്യമൊഴി പൂര്‍ണമായി രേഖപ്പെടുത്തിയശേഷമാണ് വിയ്യൂരിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റ് അനുമതി നല്‍കിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ കേസ് പരിഗണിക്കുന്ന അങ്കമാലി കോടതിയില്‍ സുനിയെ ഹാജരാക്കണമെന്നും രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും ജയില്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ ബി.എ. ആളൂര്‍ ബുധനാഴ്ച അപേക്ഷ നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.