ഭൂതത്താൻകെട്ട് വെള്ളപ്പൊക്കക്കെടുതിക്ക്​ നാലുവർഷം; 14 കുടുംബങ്ങളുടെ ദുരിതം തുടരുന്നു

കോതമംഗലം: ആർത്തലച്ച് വന്ന മലവെള്ളം ഡാം ഷട്ടറിനുമുകളിലൂടെ കടന്ന് 14 കുടുംബങ്ങളുടെ സ്വപ്നങ്ങളും സമ്പാദ്യങ്ങളും ഒലിച്ചുപോയിട്ട് നാലാണ്ട്. 2013 അഗസ്റ്റ് അഞ്ചിന് രാത്രിയിലാണ് ആ ദുരന്തം സംഭവിച്ചത്. ഭൂതത്താൻകെട്ട് ഡാമിൽനിന്ന് അധികജലം തുറന്നുവിടാനുള്ള പഴയ ഇറ്റ കനാലിൻ കരയിൽ താമസിക്കുന്ന 14 കുടുംബങ്ങളെയാണ് മലവെള്ളപ്പാച്ചിൽ ദുരിതത്തിലാക്കിയത്. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് എതുനിമിഷവും ഡാം ഷട്ടർ തുറന്നുവിട്ട് ജലവിതാനം താഴ്ത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബങ്ങൾ. എന്നാൽ, കൈയിൽ കിട്ടിയത് മാത്രം എടുത്ത് തങ്ങളുടെ ജീവിതസമ്പാദ്യം മുഴുവനും ഒലിച്ചുപോകുന്നത് ഇവർക്ക് നോക്കിനിൽക്കേണ്ടിവന്നു. കൂലിപ്പണിയെടുത്തുംമറ്റും കെട്ടിയുയർത്തിയ വീടുകൾ ഒന്നാകെ ഒലിച്ചുപോവുകയായിരുന്നു. ഗവ.യു.പി സ്കൂളിലെ താൽക്കാലിക താമസത്തിനുശേഷം പഞ്ചായത്തി​െൻറയും അന്നത്തെ എം.എൽ.എ ടി.യു. കുരുവിളയുടെയും നേതൃത്വത്തിൽ ഭൂതത്താൻകെട്ട് ഡാമിന് വലതുകരയിൽ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയായിരുന്നു. സമീപത്തെ റിസോർട്ട് ഭൂമാഫിയയുടെ എതിർപ്പ് തുടക്കംമുതൽ ഏൽക്കേണ്ടി വന്ന കുടുംബങ്ങൾക്ക് ഷെഡ് കെട്ടിയതും പ്രാഥമികസൗകര്യ ഒരുക്കിയതും സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ്. വേനൽക്കാലത്തും മഴക്കാലത്തും ചതുപ്പ് നിറഞ്ഞ ഇവിടെ ജീവിതം ദുസ്സഹമാണെങ്കിലും ഇവിടെ കഴിഞ്ഞുകൂടുന്ന ഇവർ തങ്ങൾക്ക് ലഭിച്ച ഭൂമിയിൽ അവകാശം സ്ഥാപിച്ചുകിട്ടുന്നതിന് മുട്ടാത്ത വാതിലുകളില്ല. ഈ കഴിഞ്ഞ ജൂലൈ ആദ്യവാരം നടന്ന കലക്ടറുടെ അദാലത്തിലും വിഷയം എത്തിയപ്പോൾ ഉടൻ പരിഹരിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി. എന്നാൽ, ഒരുമാസം പിന്നിട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. വളരെ വേഗം തങ്ങൾക്ക് പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദുരന്ത വാർഷികദിനത്തിലും ഇവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.