കൊച്ചി: സംസ്ഥാനത്ത് പട്ടികജാതി വിഭാഗക്കാർക്കുനേെര നടക്കുന്ന ആക്രമണങ്ങൾ സംബന്ധിച്ച് അവലോകനം നടത്തി സെപ്റ്റംബർ രണ്ടാം വാരം റിപ്പോർട്ട് പുറത്തുവിടുമെന്ന് ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അദാലത് നടത്തും. തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷ്, തൃശൂർ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടശേഷം ആത്മഹത്യ ചെയ്ത വിനായകൻ എന്നിവരുടെ വീട് സന്ദർശിച്ച അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. രണ്ടു സംഭവത്തിലും കമീഷൻ സ്വമേധയയാണ് ഇടപെടുന്നത്. രാജേഷിന് വധഭീഷണിയുണ്ടായിരുന്നെന്നും പൊലീസിനെ അറിയിച്ചിരുന്നെങ്കിലും സുരക്ഷ ഒരുക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകത്തിന് പിന്നിൽ ജില്ലക്ക് പുറത്തുള്ളവർ ഉൾപ്പെടെ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബം അറിയിച്ചത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി സംസാരിച്ചു. വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സംഭവത്തിലും എസ്.സി/എസ്.ടി നിയമപ്രകാരം കേസ് എടുക്കാനാണ് നിർദേശം നൽകിയത്. കേന്ദ്രസർക്കാർ സഹായം ഇരുവീട്ടുകാർക്കും നൽകും. സംസ്ഥാന സർക്കാർ വീട്, പെൻഷൻ എന്നിവ ഉൾപ്പെടെ സഹായം നൽകണം. എൻ.സി.പി നേതാവ് ഉഴവൂർ വിജയെൻറ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകിയതുപോലെ 25 ലക്ഷം രണ്ടുപേരുടെയും കുടുംബത്തിന് നൽകണം. സംസ്ഥാനത്ത് കഴിഞ്ഞ വർഷം മുതൽ എസ്.സി/എസ്.ടി വിഭാഗക്കാർക്കുനേരെയുള്ള അക്രമം വർധിച്ച് വരുന്നു. ആയിരത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 155 ബലാത്സംഗക്കേസുകൾ, 12 കൊലപാതകക്കേസുകൾ, പൊലീസ് കസ്റ്റഡി മരണങ്ങൾ എന്നിവ ഉൾെപ്പടുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.