മൂവാറ്റുപുഴ: കാര്‍ഷിക ഗ്രാമമായ ഏനാനല്ലൂരിലെ വാണിയത്ത് പുത്തന്‍പുര വീട്ടിലെ കാലിത്തൊഴുത്തില്‍നിന്ന് ഓരോ മാസവും പുറത്തേക്കൊഴുകിയത് അയ്യായിരത്തിലേറെ ലിറ്റര്‍ വ്യാജ വിദേശമദ്യം. മാക്ഡവല്‍ കമ്പനിയുടെ വ്യാജ ലേബലില്‍ ഒറിജിനല്‍ ഉല്‍പന്നത്തെ വെല്ലുന്ന രീതിയില്‍ നിര്‍മിച്ച വ്യാജന്‍ മദ്യകമ്പോളം കീഴടക്കിയില്ളെങ്കിലേ അതിശയമുള്ളൂ. സ്പിരിറ്റും പച്ചവെള്ളവും കരാമല്‍ എന്ന എസ്സെന്‍സും ചേര്‍ത്ത് നിര്‍മിച്ച വ്യാജമദ്യം ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ വഴി പോലും വിറ്റെന്നാണ് സൂചന. ബാറുകള്‍ അടച്ചുപൂട്ടിയതോടെയുണ്ടായ മദ്യലഭ്യതക്കുറവാണ് ഇവര്‍ മുതലെടുത്തത്. ബാറുകള്‍ പൂട്ടി ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പുതന്നെ ആറേക്കര്‍ പുരയിടത്തിനുള്ളിലെ തൊഴുത്തില്‍നിന്ന് വ്യാജ വിദേശി പുറത്തത്തെിയിരുന്നു. ഏനാനല്ലൂര്‍ കല്ലുവെട്ടുകവലക്ക് സമീപം ഉള്ളിലേക്ക് കടന്നുള്ള വീട്ടിലേക്ക് പതിവില്ലാതെ വാഹനങ്ങള്‍ വന്നുപോകുന്നത് തുടക്കത്തിലേ നാട്ടുകാരില്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നെങ്കിലും അത്ര കാര്യമാക്കിയിരുന്നില്ല. പിന്നീട് പ്ളാസ്റ്റിക് കുപ്പികളും ബാരലുകളും എത്താന്‍ തുടങ്ങിയതോടെയാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അപ്പോഴേക്കും മാസങ്ങള്‍ പിന്നിട്ടിരുന്നു. ഇതിനിടെ, പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയില്‍ ആരോ വിവരം നല്‍കി. കഴിഞ്ഞ രണ്ടുമാസം രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിരീക്ഷണത്തിന് കീഴിലായിരുന്നു കേന്ദ്രം. തിങ്കളാഴ്ച റെയ്ഡ് ചെയ്തപ്പോള്‍ കേന്ദ്രം നടത്തിപ്പുകാരായ വാണിയത്ത് പുത്തന്‍പുര വീട്ടില്‍ അരുണ്‍ (33), പട്ടാമ്പി വിളയൂര്‍ കാരിക്കനാട് തെക്കത്തേ് വീട്ടില്‍ ശ്രീകുമാര്‍ (40) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എട്ടുമാസംകൊണ്ട് 50,000 ലിറ്റര്‍ മദ്യം ഇവിടെനിന്ന് വില്‍പന നടത്തിയിട്ടുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിഗമനം. അരുണും പാലക്കാട് സ്പിരിറ്റ് കേസില്‍ പിടികിട്ടാപ്പുള്ളിയായ ശ്രീകുമാറും ചേര്‍ന്ന് വ്യാജമദ്യ ഉല്‍പാദനം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മൂവാറ്റുപുഴ എക്സൈസിന് വിവരം ലഭിച്ചില്ളെന്നത് ദുരൂഹമാണ്. എക്സൈസ് സര്‍ക്കിള്‍ ഓഫിസും അതിന് കീഴില്‍ ഇന്‍സ്പെക്ടര്‍ ഓഫിസും പ്രവര്‍ത്തിക്കുന്ന ഇവിടെ ‘വിവരങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍’ അറിയാനുള്ള സൗകര്യമുണ്ടായിരുന്നു. ബാറുകള്‍ അടച്ചതോടെ മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളില്‍ വിദേശമദ്യം ഒഴുകുന്നുവെന്ന പരാതിയുണ്ടായപ്പോള്‍ അങ്ങനെയില്ളെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. ഒടുവില്‍ പാലക്കാട് ഐ.ബി യൂനിറ്റ് വരേണ്ടിവന്നു സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ വ്യാജ വിദേശമദ്യ ഉല്‍പാദക സംഘത്തെ തളക്കാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.