കാലടി: കാലവര്‍ഷത്തിന്‍െറ വരവറിയിച്ച് ആദ്യമഴ പെയ്തതോടെ ഊത്തല്‍ മീന്‍പിടിത്ത സംഘങ്ങള്‍ക്ക് കൊയ്ത്തുകാലം. ഗ്രാമപ്രദേശങ്ങളിലാണ് ഊത്തല്‍ സംഘങ്ങള്‍ സജീവമായിരിക്കുന്നത്. മീന്‍വില കുതിച്ചുയരുകയും ട്രോളിങ് നിരോധം പ്രാബല്യത്തില്‍ വരുകയും ചെയ്തതോടെ ഊത്തല്‍ മീനുകള്‍ക്ക് പ്രിയമേറുകയാണ്. ചെങ്ങല്‍, കാഞ്ഞൂര്‍, ശ്രീമൂലനഗരം, മലയാറ്റൂര്‍ പ്രദേശങ്ങളിലാണ് മീന്‍പിടിത്ത സംഘങ്ങള്‍ സജീവമായിരിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന മീനുകള്‍ക്ക് പ്രാദേശിക വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. നിരോധമുള്ള കൊല്ലിവല ഉപയോഗിച്ചും ഇന്‍വെര്‍ട്ടര്‍ ബാറ്ററി ഉപയോഗിച്ചുമാണ് മീന്‍ പിടിക്കുന്നത്. മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന കാരി, മുഴി, ആരോന്‍, വരാല്‍ തുടങ്ങിയ മീനുകളൊന്നും ഇത്തവണ കിട്ടിയിട്ടില്ളെന്ന് മീന്‍പിടിത്തക്കാര്‍ പറയുന്നു. ഇത്തരം ജലസ്രോതസ്സുകള്‍ മലിനമായതാണ് മീന്‍ലഭ്യത കുറയാന്‍ കാരണം. കുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ ചൂണ്ട ഉപയോഗിച്ചും മീന്‍ പിടിക്കുന്നുണ്ട്. പെരിയാറിന്‍െറ കൈവഴിയായ ചെങ്ങല്‍ തോട്ടില്‍ മീന്‍ പിടിക്കാന്‍ ദൂരെ സ്ഥലങ്ങളില്‍നിന്നും ആളുകള്‍ എത്തുന്നുണ്ട്. ചെങ്ങല്‍ ക്ഷേത്രത്തിന് പിന്‍വശത്താണ് ഊത്തല്‍ മീന്‍ പിടിക്കാനുള്ള തിരക്കനുഭവപ്പെടുന്നത്. തോടിന് കുറുകെ തുറവുങ്കരയിലേക്ക് പോകാന്‍ റോഡ് നിര്‍മിച്ച ഭാഗത്താണ് മീന്‍പിടിത്തം. വെള്ളം ഒഴുകിപ്പോകുന്നതിന് സ്ഥാപിച്ച ആറ് പൈപ്പുകളില്‍നിന്ന് വെള്ളം വീഴുന്ന ഭാഗത്ത് ചാടി മറിയുന്ന മീനുകളെയാണ് പിടിക്കുന്നത്. ഏഴര കിലോയോളം തൂക്കമുള്ള മീന്‍ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ശുദ്ധജല മത്സ്യകൃഷിയില്‍ കുളങ്ങളിലും തോടുകളിലും അധികൃതര്‍ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളെയും ഊത്തല്‍ മീന്‍പിടിത്തക്കാര്‍ പിടിക്കുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.