പൊലീസിന് വിവരം നല്‍കി എന്നാരോപിച്ച് യുവാക്കളെ വധിക്കാന്‍ ശ്രമം: രണ്ടുപേരെ അറസ്റ്റ് ചെയ്തു

പറവൂര്‍: എളന്തിക്കര കീഴുപ്പാടം പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പണംവെച്ച് കുലുക്കിക്കുത്ത് നടത്തിയവരെക്കുറിച്ച് പൊലീസിന് വിവരം നല്‍കി എന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി. കീഴുപ്പാടം മുട്ടിക്കല്‍ ആന്‍റണിയുടെ മകന്‍ സനോജ് (31), എളന്തിക്കര പുളിക്കല്‍ വീട്ടില്‍ പീറ്ററിന്‍െറ മകന്‍ സിനപ്പന്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ കണ്ണന്‍ സ്രാങ്ക് എന്ന ജിബി, സല്‍ജന്‍, ജിജോയി, നിപേഷ്, നിപേഷിന്‍െറ അനിയന്‍ എന്നിവര്‍ക്കുവേണ്ടി ഊര്‍ജിതമായ അന്വേഷണം നടത്തുകയാണ്. എളന്തിക്കര പടിയില്‍ വീട്ടില്‍ സോജന്‍, അയല്‍വാസിയായ വേലായുധന്‍, കൂട്ടുകാരായ സുജിത്ത്, വിഗേഷ്, സുമിത്ത് എന്നിവരെയാണ് ആക്രമിച്ചത്. താടിയെല്ലിനും കൈക്കും ഗുരുതര പരിക്കേറ്റ വേലായുധനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒന്നാം പ്രതിയായ കണ്ണന്‍ ഒരാളെ തലക്ക് അടിച്ചുപരിക്കേല്‍പിച്ചതുമായി ബന്ധപ്പെട്ട് നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. പുത്തന്‍വേലിക്കര പൊലീസ് എസ്. ഐ എസ്. സനൂബിന്‍െറ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സന്തോഷ് ബേബി, ജോളി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസിന്‍െറ കര്‍ശന പരിശോധന കാരണം കുലുക്കിക്കുത്ത് നടത്താന്‍ സാധിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.