എന്‍ജിനീയറെ മര്‍ദിച്ച സംഭവം: കൗണ്‍സിലറെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

കാക്കനാട്: മുനിസിപ്പല്‍ എന്‍ജിനീയറെ മര്‍ദിച്ച കൗണ്‍സിലറെ അറസ്റ്റ് ചെയ്യാന്‍ കലക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ നഗരസഭാ എന്‍ജിനീയര്‍ എന്‍. ബാലകൃഷ്ണനെ അഞ്ചാം വാര്‍ഡിലെ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.എം. കബീര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍െറ ചേംബറിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്നാണ് പരാതി. പൊലീസില്‍ പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ലോക്കല്‍ സെല്‍ഫ് ഗവ. എന്‍ജിനീയര്‍മാരുടെ സംഘടനയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ധര്‍ണക്കുശേഷം കലക്ടര്‍ എം.ജി. രാജമാണിക്യത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കൗണ്‍സിലറെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം. കൗണ്‍സിലറുടെ വാര്‍ഡില്‍ നടന്ന മരാമത്ത് പണി അളന്ന് തിട്ടപ്പെടുത്താന്‍ കൗണ്‍സിലര്‍ മുനിസിപ്പല്‍ എന്‍ജിനീയറോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലത്ത് കൗണ്‍സിലര്‍ വൈകിയാണ് എത്തിയത്. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. തുടര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ചേംബറിലേക്ക് എന്‍ജിനീയറെ വിളിച്ചുവരുത്തി. ഇവിടെവെച്ച് കൗണ്‍സിലര്‍ എന്‍ജിനീയറെ മര്‍ദിച്ചെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.