സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം; അതിജാഗ്രത ആവശ്യം ^മന്ത്രി

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം; അതിജാഗ്രത ആവശ്യം -മന്ത്രി കാസർകോട്: സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും അതിജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ജനപ്രതിനിധികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് രൂക്ഷമായ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വീടുകളില്‍ റൂം ക്വാറൻറീനും ആവശ്യമെങ്കില്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറൻറീനും ഉറപ്പാക്കും. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ, സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. 11 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പ്രവാസികളായ കേരളീയര്‍ മടങ്ങിവരുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുകയും അവരിലൂടെ മറ്റൊരാളിലേക്ക് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. കോവിഡ് നിയന്ത്രണത്തില്‍ ജനപ്രതിനിധികളും ജില്ല ഭരണകൂടവും പുലര്‍ത്തുന്ന ജാഗ്രത തുടരണമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ അവലോകനത്തിന് എല്ലാ വെള്ളിയാഴ്ചയും രാവിലെ 10ന് ജനപ്രതിനിധികളുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടത്തും. കണ്ടെയ്ൻമൻെറ് സോണുകള്‍, രോഗം സ്ഥിരീകരിച്ചവരുടെ വീടും നൂറു മീറ്റര്‍ ചുറ്റളവിലെ പ്രദേശവും ഉള്‍പ്പെടുന്ന മൈക്രോ കണ്ടെയ്ൻമൻെറ് സോണായി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. ജില്ലയില്‍ 20 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കൂടി ഇതുവരെ 49 കണ്ടെയ്ൻമൻെറ് സോണുള്ളതായും മന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംവിധാനവും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കണം. ജനപ്രതിനിധികള്‍ പറയുന്നതിന് ഉദ്യോഗസ്ഥര്‍ കാതു കൊടുക്കണമെന്നും ഇരുസംവിധാനവും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്, എം.സി. ഖമറുദ്ദീന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍, കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡൻറ് എ.എ. ജലീല്‍, എ.ഡി.എം എന്‍. ദേവീദാസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. റജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.