തലയെണ്ണം കുറഞ്ഞു; തലപ്പാടിയിൽ കൗണ്ടറുകളും കുറച്ചു​

കാസർകോട്: തലപ്പാടി അതിര്‍ത്തി ചെക്‌പോസ്റ്റ് സജ്ജീകരണങ്ങളുമായി ബന്ധപ്പെട്ട് ഒരുക്കിയ കൗണ്ടറുകളുടെ എണ്ണം കുറച്ചത് ആളുകളുടെ എണ്ണം കുറഞ്ഞതിനാലാണെന്ന് ജില്ല ഭരണകൂടം. ആദ്യഘട്ടത്തില്‍ 60 കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും ചെക്‌പോസ്റ്റിലെത്തുന്ന ആളുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഇതേ തുടർന്ന് വിവിധ ഘട്ടങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം ആനുപാതികമായി കുറച്ചു. ഈ ഇനത്തിലുള്ള ചെലവുകളും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ജില്ല കലക്ടര്‍ അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് മേയ് നാലു മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കേരളീയരുടെ തിരിച്ചുവരവിന് അവസരമൊരുങ്ങിയത്. ഇതിനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മഞ്ചേശ്വരത്തെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ സജ്ജീകരണങ്ങള്‍ നടത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുമെന്ന് പ്രതീക്ഷിക്കുന്ന 50,000ഒാളം പേരെ സഹായിക്കുന്നതിനും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനും ദേശീയപാതക്ക് ഇരുവശങ്ങളിലും 50 ഹെല്‍പ് ഡെസ്‌ക്കുകള്‍ വീതം ഒരുക്കുക, ആരോഗ്യ പരിശോധന, വാഹന പരിശോധന, ദേശീയപാതയുടെ ഇരുവശത്തുമുള്ള കുഴികള്‍ നികത്തി നിരപ്പാക്കുക, കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി റവന്യൂ ഭൂമിയിലുള്ള കുന്ന് ഇടിച്ച് നിരപ്പാക്കുക, ഹെല്‍പ് ഡെസ്‌ക്കുകള്‍ ക്രമീകരിക്കുന്നതിന് ആവശ്യമായ പന്തല്‍, വൈദ്യുതി, മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കുക തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്കാണ് കോര്‍ കമ്മിറ്റി തീരുമാന പ്രകാരം എസ്.ഡി.ആര്‍.എഫില്‍നിന്ന് തുക ആവശ്യപ്പെട്ടത്. എന്നാല്‍, ഒരു രൂപപോലും ഈ ഇനത്തില്‍ ലഭിക്കുകയോ ചെലവഴിക്കുകയോ ചെയ്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.