പള്ളിക്കര കണ്ണീര്‍ക്കരയായി: അവര്‍ ഒരുമിച്ച് മണ്ണിലേക്കുമടങ്ങി

കാഞ്ഞങ്ങാട്: ആറു ഖബറിടങ്ങള്‍ അവര്‍ക്ക് ഒരുമിച്ച് യാത്രയാകാന്‍ ഒരുങ്ങിയപ്പോള്‍ കണ്ടുനിന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഹൃദയഭേദകമായ കാഴ്ച കാണാനാകാതെ പലരും കണ്ണീര്‍ വാര്‍ത്തു. വ്രതശുദ്ധിയുടെ നാളുകളില്‍ ഇവരെ വിധി അപഹരിച്ചപ്പോള്‍ പള്ളിക്കരഗ്രാമം കണ്ണീര്‍ക്കരയായി മാറുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് പള്ളിക്കര വില്ളേജ് ഓഫിസിനടുത്ത് കാര്‍ മരത്തിലിടിച്ചാണ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച്ച മൂന്നുമണിയോടെ ചേറ്റുകുണ്ടിലെ ഇബ്രാഹിം ബാദുഷ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കത്തിനത്തെിച്ചപ്പോഴേക്കും പള്ളിയും പരിസരവും ജനസാഗരമായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനുശേഷം ആറുപേരെയും ഒരേസമയം ആറു ഖബറുകളിലേക്കായി ഇറക്കിവെച്ചു. ഒരുഗ്രാമം കണ്ണീര്‍പ്രണാമം അര്‍പ്പിച്ച് അവരെ യാത്രയാക്കുമ്പോള്‍ കാണാന്‍ശേഷിയില്ലാതെ അധികം പേരുംമടങ്ങി. മൂന്നുതവണയായി നടന്ന മയ്യിത്ത് നമസ്കാരത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമായാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തോയമ്മല്‍ മസ്ജിദ്, പുതിയകോട്ട മസ്ജിദ്, മാലിക്ക് ദിനാര്‍ മസ്ജിദ് എന്നിവിടങ്ങളില്‍ മയ്യിത്തുകള്‍ കുളിപ്പിച്ചാണ് ഇബ്രാഹീം ബാദുഷ ജുമാമസ്ജിദില്‍ എത്തിച്ചത്. അപ്പോഴേക്കും പള്ളിയും പരിസരവും ആയിരങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. മയ്യിത്തുകള്‍ കുറച്ചുസമയം ബാദുഷ മദ്റസ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ആദ്യം ഖബറിടത്തിലേക്ക് കൊണ്ടുവന്നത് സജീറിന്‍െറ മൃതദേഹമായിരുന്നു. പിന്നീട് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. ചിത്താരി ചേറ്റുകുണ്ടിലെ ഉപ്പ്ഹമീദിന്‍െറ ഭാര്യ സക്കീന (39), മകന്‍ സജീര്‍ (18), മകള്‍ സാനിറ (17), മറ്റൊരു മകനായ ഇര്‍ഷാദിന്‍െറ ഭാര്യ റംസീന (25), സക്കീനയുടെ സഹോദര ഭാര്യ ഖൈറുന്നിസ (24), ഇവരുടെ മകള്‍ ഫാത്തിമ (രണ്ടു വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.