‘എം.ബി.എക്കാരിക്കെന്താ പഞ്ചായത്ത് മാനേജ് ചെയ്തൂടെ’

കാസര്‍കോട്: എം.ബി.എ എന്നാല്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് മാനേജ്മെന്‍റ് എന്നാണ്. പഞ്ചായത്ത് ഭരണം പലര്‍ക്കും ഒരു ബിസിനസ് തന്നെയാണ്. എന്നാല്‍, തന്‍െറ മാനേജ്മെന്‍റ് പഠനം ചെങ്കള പഞ്ചായത്തിനെ എങ്ങനെ മാനേജ് ചെയ്യാമെന്നാണ് ഷാഹിന സലീമിന്‍െറ ശ്രമം. ജില്ലയിലെ ഗ്രാമപഞ്ചായത്തിലെ മത്സരങ്ങളില്‍ വിദ്യകൊണ്ട് ഉയര്‍ന്ന റാങ്കില്‍ നടക്കുന്ന മത്സരമാണ് നാരമ്പാടിയിലേത്. ഷാഹിനക്ക് ഇതിനുമുമ്പുണ്ടായിരുന്ന ജയം സംസ്ഥാന റാങ്കാണ്. ചെര്‍ക്കളയിലെ കരാറുകാരന്‍ സലീമിന്‍െറ ഭാര്യ ഷാഹിന സലീം ചെങ്കള പഞ്ചായത്തില്‍ ഇത്തവണ മത്സരിക്കുന്നത് പ്രസിഡന്‍റ് സ്ഥാനത്തേക്കാണെന്ന് ഉറപ്പാണ്. കാരണം, നാരമ്പാടി ചെങ്കളയുടെ പ്രസിഡന്‍റ് വാര്‍ഡായാണ് അറിയപ്പെടുന്നത്. 1995ല്‍ എല്‍.ഡി.എഫ് വിജയിച്ച ഈ വാര്‍ഡ് 2000ത്തില്‍ ഇപ്പോഴത്തെ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് മത്സരിച്ചതോടെയാണ് യു.ഡി.എഫിന്‍െറ കുത്തകയായി മാറിയത്. 2000ത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച പി.ബി. അബ്ദുറസാഖ് ഈ വാര്‍ഡിനെ പ്രതിനിധാനം ചെയ്താണ് പ്രസിഡന്‍റായത്. 2005 മുതല്‍ 2010 വരെ ഈ വാര്‍ഡിനെ പ്രതിനിധാനം ചെയ്തത് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ ഭാര്യ ആയിഷ ചെര്‍ക്കളമാണ്. അവരും പ്രസിഡന്‍റായി. 2010ല്‍ ഇവിടെ നിന്നും വിജയിച്ച മുസ്ലിംലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി ചായിന്‍റടിയായിരുന്നു പ്രസിഡന്‍റ് പദം അലങ്കരിച്ചത്. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കല്ലട്ര അബ്ദുല്‍ ഖാദറുടെ മകളാണ് ഷാഹിന. ബി.എസ്സിക്ക് പഠിക്കുമ്പോള്‍ ചെങ്കള പഞ്ചായത്തിലെ 14ാം വാര്‍ഡായ ചെര്‍ക്കളയില്‍ നിന്നുമാണ് മത്സരിച്ചത്. ചെര്‍ക്കളയില്‍ 47 വോട്ട് മാത്രമാണ് എതിര്‍സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. 2200ഓളം വോട്ടര്‍മാരാണുള്ളത്. ഇപ്പോള്‍ എം.ബി.എ കറസ്പോണ്ടന്‍സ് കോഴ്സ് പഠിക്കുകയാണ് ഷാഹിന. നിലവില്‍ ചെങ്കള പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനാണ് 29കാരിയായ ഷാഹിന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.