കാസര്‍കോട്: രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ ഉണര്‍ത്താന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആഹ്വാനം ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാവും പുരോഗമന എഴുത്തുകാരനുമായിരുന്ന രക്തസാക്ഷി ഗോവിന്ദ് പന്‍സാരെയുടെ ജന്മദിനത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ ഫാഷിസത്തിന്‍െറ വക്താക്കളും പ്രയോക്താക്കളുമായ സംഘ്പരിവാര്‍ ശക്തികള്‍ ഇന്ന് അധികാരത്തിലാണ്. ജനാധിപത്യത്തിന്‍െറ സൗകര്യങ്ങളുപയോഗിച്ചാണ് അധികാരത്തിലേറിയതെങ്കിലും അവര്‍ ജനാധിപത്യത്തിന്‍െറ ശത്രുക്കളാണെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യത്ത് നിലവിലുള്ള സാംസ്കാരിക വൈവിധ്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റുകള്‍ ഭരണസ്വാധീനം ഉപയോഗിച്ച് സകല മണ്ഡലങ്ങളിലും സ്വാധീനം ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തില്‍ ജില്ലാ കൗണ്‍സിലംഗം അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സിലംഗങ്ങളായ കെ.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി ബി.വി. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.