സമൃദ്ധി: പഴശ്ശി-വായാട് നീര്‍ത്തട വികസന പദ്ധതിക്ക് തുടക്കം

കണ്ണൂർ: ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, സംരംഭകത്വ വികസനം, ഊര്‍ജ സംരക്ഷണം, ശുചിത്വ പരിസരം എന്നീ ലക്ഷ്യങ്ങളോടെ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള പഴശ്ശി-വായാട് നീര്‍ത്തട വികസന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഭൂമിയോട് കാണിക്കുന്ന അതിക്രമങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങളെന്ന് മന്ത്രി പറഞ്ഞു. മണ്ണ് പര്യവേക്ഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞരോടൊപ്പം പരമ്പരാഗതമായി കൃഷി ചെയ്യുന്ന കര്‍ഷകരുടെ അനുഭവ സമ്പത്തുകൂടി ഉപയോഗിച്ച് വേണം മുന്നോട്ടുപോകാന്‍. വരുംതലമുറക്കായി ഭൂമി സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്നതും വളപട്ടണം, കുപ്പം, കവ്വായി, രാമപുരം പുഴകളുടെ നദീതട പ്രദേശത്തുള്ളതുമായ 88 സൂക്ഷ്മ നീര്‍ത്തട പ്രദേശങ്ങളിൽ വിശദപഠനം നടത്തി 800 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ 552 ഹെക്ടര്‍ വരുന്ന പഴശ്ശി നീര്‍ത്തടത്തിന് 1.58 കോടി രൂപയും പരിയാരം ഗ്രാമപഞ്ചായത്തിലെ 607.5 ഹെക്ടര്‍ വരുന്ന വായാട് നീര്‍ത്തടത്തിന് 1.42 കോടിയുമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഒമ്പത് തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഓരോ നീര്‍ത്തടങ്ങള്‍ വീതം തിരഞ്ഞെടുത്തുകൊണ്ടുള്ള 42 കോടിയുടെ പദ്ധതികള്‍ നബാര്‍ഡിൻെറ അന്തിമ പരിഗണനയിലാണ്. ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ. ശ്യാമള തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.