ഉദ്ഘാടനം നടത്താതെ ചമതച്ചാൽ ​െറഗുലേറ്റർ കം ബ്രിഡ്ജ്

ശ്രീകണ്ഠപുരം: മലയോരമേഖലയിലെ കാർഷിക ജലസേചനത്തിനും യാത്രാസൗകര്യത്തിനുമായി നിർമിച്ച ചമതച്ചാല്‍ -തിരൂർ റെഗുലേറ്റര്‍ കം ബ്രിഡ്ജിൻെറ പണി പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു. ട്രയൽ പരിശോധനയടക്കം പൂർത്തിയായ പാലത്തിലൂടെ നിലവിൽ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയിട്ടില്ല. പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഉദ്ഘാടനം വൈകുന്നതെന്നതിനെക്കുറിച്ച് അധികൃതർക്കും വ്യക്തമായ മറുപടിയില്ല. പയ്യാവൂര്‍, പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ചമതച്ചാല്‍ പുഴയില്‍ പാലവും െറഗുലേറ്ററും സ്ഥാപിച്ചത്. 19 കോടി രൂപ ചെലവിലാണ് െറഗുലേറ്റർ കം ബ്രിഡ്ജിൻെറ നിർമാണം പൂർത്തിയായത്. നബാര്‍ഡ് വിഹിതം ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. ചെറുകിട ജലസേചന വിഭാഗത്തില്‍പെടുന്ന പദ്ധതിയുടെ നിർമാണച്ചുമതല കാസര്‍കോട് പ്ലാച്ചിക്കര ആസ്ഥാനമായ ഗുഡ് വുഡ് കോണ്‍ട്രാക്ട് കമ്പനിക്കായിരുന്നു. 94 മീറ്റര്‍ നീളത്തില്‍ രണ്ടുവരിപ്പാലവും റെഗുലേറ്ററും എട്ടു ഷട്ടറുകളും മറ്റ് അനുബന്ധപ്രവൃത്തികളും പൂർത്തിയായി. കൂടാതെ, 320 മീറ്റര്‍ നീളം വരുന്ന അനുബന്ധ റോഡും സ്വിച്ച് റൂം കെട്ടിടവുമൊരുക്കി. ആറു മീറ്റര്‍ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്താനുള്ള സൗകര്യത്തോടെയാണ് ഷട്ടർ നിര്‍മിച്ചത്. വേനൽക്കാലത്ത് ഷട്ടർ അടച്ചാൽ നുച്യാട് പാലംവരെ ആറു മീറ്റർ ഉയരത്തിൽ വെള്ളം നിറയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജൂലൈ നാലിന് ഷട്ടർ ഇട്ടുകൊണ്ടുള്ള ട്രയൽ പരിശോധന നടന്നിരുന്നു. ഏകദേശം അഞ്ചു മീറ്റർ ഉയരംവരെ വെള്ളം ഉയർന്നതോടെ ഷട്ടർ തുറന്നുവിട്ടു. ആറു കിലോമീറ്ററോളം പ്രദേശത്ത് ജലസംഭരണം സാധ്യമാകുമെന്ന് അധികൃതർ അറയിച്ചു. പടിയൂർ, പയ്യാവൂർ പഞ്ചായത്തുകളിലെ കർഷകർക്ക് കാർഷിക ജലസേചനവും ഈ പദ്ധതിവഴി ലക്ഷ്യമാക്കുന്നുണ്ട്. ചമതച്ചാൽ, തിരൂർ പ്രദേശങ്ങളെ ബന്ധപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. തിരൂര്‍, കൊശവന്‍വയല്‍, കാഞ്ഞിലേരി, മഞ്ഞാങ്കരി നിവാസികള്‍ക്ക് മലയോര ഹൈവേയിലൂടെ ഇരിട്ടി ഭാഗത്തേക്ക് യാത്രചെയ്യാന്‍ പാലം സഹായിക്കും. നേരത്തെ ചമതച്ചാല്‍ പുഴയിലൂടെയുള്ള തോണിയാത്രയായിരുന്നു ജനങ്ങളുടെ ആശ്രയം. നാലു വര്‍ഷം മുമ്പ് ചമതച്ചാല്‍ പുഴയില്‍ അഞ്ചു കുട്ടികള്‍ മുങ്ങി മരിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറ കാലത്താണ് ചെറുകിട ജലസേചനവകുപ്പ് ഈ പദ്ധതിക്ക് അനുമതിനൽകിയത്. തിരൂർ ഭാഗത്തുനിന്ന് പാലത്തിലേക്ക് വീതികുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡാണുള്ളത്. ഈ റോഡ് കൂടി നവീകരിച്ചാലേ ഗതാഗതസൗകര്യം പൂർണമായും മെച്ചപ്പെടുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.