അഴീക്കല്‍ തുറമുഖത്തി​െൻറ വ്യാപാരസാധ്യതകളിലേക്ക് വാതില്‍ തുറന്ന് ട്രേഡ് മീറ്റ്

അഴീക്കല്‍ തുറമുഖത്തിൻെറ വ്യാപാരസാധ്യതകളിലേക്ക് വാതില്‍ തുറന്ന് ട്രേഡ് മീറ്റ് െസപ്റ്റംബര്‍ മുതല്‍ ചരക്ക് കപ ്പലുകള്‍ സര്‍വിസ് തുടങ്ങും കണ്ണൂർ: അഴീക്കല്‍ തുറമുഖ വികസനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെ കുറിച്ചും ഇറക്കുമതി-കയറ്റുമതി സാധ്യതകളെ കുറിച്ചും ഗൗരവമേറിയ ചര്‍ച്ചകളുമായി അഴീക്കല്‍ പോര്‍ട്ട് ട്രേഡ് മീറ്റ് 2019. കേരള മാരിടൈം ബോര്‍ഡ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍നിന്നുള്ള നൂറിലേറെ പ്രമുഖര്‍ പങ്കെടുത്തു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ അഴീക്കല്‍ തുറമുഖത്തിൻെറ വ്യാപാരസാധ്യതകള്‍ വര്‍ധിച്ചതായി മീറ്റ് ഉദ്ഘാടനം ചെയ്ത തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണമെങ്കില്‍ റോഡും പാലവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യംകൂടി വികസിക്കേണ്ടതുണ്ട്. 723 കോടി രൂപയുടെ സിറ്റി റോഡ് വികസനം ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം െസപ്റ്റംബര്‍ മുതല്‍ അഴീക്കല്‍ തുറമുഖത്തേക്ക് ചരക്കുകപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ ഗുജറാത്ത് കമ്പനിയായ ശ്രീകൃഷ്ണ ലോജിസ്റ്റിക്‌സുമായി മാരിടൈം ബോര്‍ഡ് കരാറിലെത്തിയതായി ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ. മാത്യു പറഞ്ഞു. തുടക്കത്തില്‍ പ്രതിമാസം എട്ടു സര്‍വിസുകള്‍ നടത്താനാണ് ധാരണയായിട്ടുള്ളത്. ചുരുങ്ങിയത് 50 കണ്ടെയ്‌നറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലുകളാണ് സര്‍വിസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി കണ്ടെയിനറുകള്‍ കൊണ്ടുവരാന്‍ വിവിധ വ്യാപാരികളില്‍നിന്ന് ആവശ്യത്തിന് ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വലിയ കപ്പലുകള്‍ തുറമുഖത്ത് എത്തിക്കുന്നതിൻെറ ഭാഗമായി ചാനലിൻെറ ആഴം ആദ്യഘട്ടത്തില്‍ ഏഴു മീറ്ററായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും മൂന്നുനാല് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ കണ്ടെയിനര്‍ ലോറികള്‍ക്ക് സുഗമമായ ഗതാഗതം സാധ്യമാകുന്ന മികച്ച റോഡുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മികച്ച തുറമുഖമായി മാറാന്‍ അഴീക്കലിന് സാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വ്യാപാരി-വ്യവസായി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിലേക്കുള്ള ചരക്കുവ്യാപാരത്തിന് മുന്തിയ പരിഗണന നല്‍കണം. തുറമുഖത്തിൻെറ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മീറ്റില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കൊച്ചി കസ്റ്റംസ് ജോയൻറ് കമീഷണര്‍ അനീഷ് പി. രാജന്‍, കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, കേരള മാരിടൈം ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ കെ.ആര്‍. വിനോദ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം. സുധീര്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഴീക്കലിലേക്ക് ചരക്കുകപ്പല്‍ സര്‍വിസ് ആരംഭിക്കുന്ന ശ്രീകൃഷ്ണ ലോജിസ്റ്റിക്‌സ് ഡയറക്ടര്‍ അഭയ് കുണ്ടാലിയ, ക്യാപ്റ്റന്‍ വിവേക് ശ്രീവാസ്തവ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.