കണ്ണുണ്ടായാൽ പോരാ, കാണണം...

തൃശൂർ: ഗാനാലാപനവേദികളിൽ കുഞ്ഞമ്മിണിയുെട പിന്നിലാകുമ്പോഴും അഭിനന്ദിക്കാൻ വാനമ്പാടി കെ.എസ്. ചിത്ര മറന്നിട്ടില്ല..., ഇത്തരമൊരു ഫ്ലാഷ്ബാക്ക് ഓർമപ്പെടുത്താൻ കാരണം അന്ധയായ കുഞ്ഞമ്മിണിയെപ്പോലുള്ള ഗായികമാരെ എത്രപേർക്ക് അറിയാം എന്നതാണ്... കണ്ണുണ്ടായിട്ടും കാണാതെ പോകുന്നവരുടെ മുന്നിൽ ഇത്തരം പ്രതിഭകൾ ഒന്നുമല്ലാതാകുന്നു. കോട്ടയം സ്വദേശി കുഞ്ഞമ്മിണി സംഗീതത്തിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാട്ടിയെങ്കിലും ജീവിതത്തിൽ എങ്ങുമെത്താനാവാതെയാണ് ഓർമയായത്. 58ാം കലോത്സവം തൃശൂരിൽ നടക്കുമ്പോഴും കണ്ണുതുറന്നു കാണേണ്ട ചില പ്രതിഭകളുണ്ട്. ജന്മം കൊണ്ടുണ്ടായ അന്ധതമൂലം മുഖ്യധാരയിൽനിന്ന് അവഗണിക്കപ്പെടുന്നവർ. കാഴ്ചയുള്ളവരോടൊപ്പം ചേർന്നുള്ള പ്രകടനത്തിൽ കൈയടി നേടിയിട്ടും മുൻനിരയിലേക്ക് ഉയർത്താൻ ആരുമില്ലാതെ പോകുന്നു. കാഴ്ചയില്ലാത്ത നാല് വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. എച്ച്.എസ് വിഭാഗം കഥകളിസംഗീതം, ശാസ്ത്രീയസംഗീതം എന്നിവയിൽ എ ഗ്രേഡ് നേടിയ കാസർകോട് കാറഡുക്ക ഗവ. വി.എച്ച്.എസ്.എസിലെ എ. വിഷ്ണുപ്രിയയുടെ നേട്ടം മാതൃകയാണ്. പ്രോത്സാഹനമേകാൻ നാടൊന്നിച്ചാൽ വൈക്കം വിജയലക്ഷ്മിയെപ്പോലെ ഉയർന്നുവരാൻ വിഷ്ണുപ്രിയക്കാവുമെന്ന് വിദ്യാഭ്യാസവകുപ്പിലെ ഡിസേബിൾഡ് വിഭാഗം ഡി.പി.ഐ ആർ. രാജൻ പറഞ്ഞു. കാഴ്ചയുള്ളവരെപ്പോലെ ഇത്തരം കുട്ടികളെ അംഗീകരിക്കാനുള്ള അവസരമാണ് കലോത്സവം. എച്ച്.എസ്.എസ് വിഭാഗം മിമിക്രിയിൽ മത്സരിച്ച തിരുവനന്തപുരം എം.വി.എച്ച്.എസ്.എസിലെ ഷിഫ്ന മറിയം, എച്ച്.എസ് ലളിതഗാനത്തിലും മലയാളം പദ്യംചൊല്ലലിലും പാലക്കാട് മുണ്ടൂർ എച്ച്.എസിലെ ശ്രീക്കുട്ടൻ, എച്ച്.എസ് മിമിക്രിയിൽ കാസർകോട് ഗവ. എച്ച്.എസിലെ ജീവൻരാജ് എന്നിവരാണ് ഇരുട്ടി​െൻറ ലോകത്തെ കലകൊണ്ട് മറികടന്നു വേദികളിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.