ഇരിട്ടി: മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. വള്ളിത്തോട് സെൻറ് ജൂഡ് നഗറിലെ സെബാസ്റ്റ്യനെയാണ് (58) ഉളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉളിക്കൽ, പയ്യാവൂർ, ഇരിട്ടി, കരിക്കോട്ടക്കരി, കുടിയാന്മല, ചെമ്പേരി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി യുവാക്കളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കൈപ്പറ്റുകയും പിന്നീട് മുങ്ങുകയുമായിരുന്നു. രാജ്യത്തെ പല ഭാഗങ്ങളിലും മാറിമാറി താമസിച്ച ഇയാൾ കഴിഞ്ഞ ദിവസം നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹിയിൽ വെച്ചാണ് പൊലീസ് പിടിയിലായത്. ഉളിക്കൽ എസ്.ഐ ശിവൻ ചോടോത്ത്, എ.എസ്.ഐമാരായ കെ.സുരേഷ്, മോഹനൻ എന്നിവരടങ്ങിയ സംഘമാണ് ഡൽഹിയിൽ വെച്ച് ഇയാളെ പിടികൂടിയത്. സെബാസ്റ്റ്യനെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.