ഇരിട്ടി: സി.പി.ഐ ജില്ല സമ്മേളനത്തിന് ഇരിട്ടിയിൽ ഇന്ന് പതാക ഉയരും. ഇരുപത്തിരണ്ട് വർഷത്തിനുശേഷം വീണ്ടും ഇരിട്ടിയിൽ നടക്കുന്ന സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മേഖലയിലെ പാർട്ടി പ്രവർത്തകർ. സമ്മേളന നഗരിയിലേക്കുള്ള പതാക-കൊടിമര-ബാനർ ജാഥകൾ വ്യാഴാഴ്ച ഉച്ച 12ന് വിവിധ സ്ഥലങ്ങളിൽനിന്നും പുറപ്പെടും. മൂന്ന് ജാഥകളും വൈകീട്ട് അഞ്ചിന് പയഞ്ചേരി മുക്കിൽ സംഗമിച്ച് പ്രകടനമായി സമ്മേളന നഗരിയായ ഇരിട്ടി പഴയപാലം റോഡിലെ പള്ളിപ്രം ബാലൻ നഗറിൽ എത്തിച്ചേരും. തുടർന്ന് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സി.പി. മുരളി പതാക ഉയർത്തും. ഒമ്പതിന് വൈകീട്ട് നാലിന് പയഞ്ചേരി മുക്ക് കേന്ദ്രീകരിച്ച് വളൻറിയർ മാർച്ചും ബഹുജനറാലിയും നടക്കും. പൊതുസമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയി വിശ്വം ഉദ്ഘാടനം ചെയ്യും. 10,11 തീയതികളിൽ ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം. പത്തിന് രാവിലെ പത്തിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സംസ്കാരിക സദസ്സ് സിനിമ സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.