പഴശ്ശി കോവിലകം സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി

ഉരുവച്ചാൽ: 113 വര്‍ഷം പഴക്കമുള്ള പഴശ്ശി പടിഞ്ഞാേറ കോവിലകം സർക്കാർ ഏറ്റെടുക്കുന്നതിെൻറ പ്രാരംഭപ്രവർത്തനം തുടങ്ങി. കോവിലകത്തിെൻറ റിപ്പോർട്ട് തയാറാക്കി കഴിഞ്ഞദിവസം സർക്കാറിന് നൽകി. പൊളിച്ചുവിൽക്കാൻ ഉടമകൾ തീരുമാനിച്ചതോടെ കോവിലകം ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയിരുന്നു. നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് നിവേദനം നൽകിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായത്. കോവിലകത്തിെൻറ വില ഉൾപ്പെടെ കണക്കാക്കിയുള്ള റിപ്പോർട്ടാണ് ഇരിട്ടി തഹസിൽദാർ ജില്ല കലക്ടർ മുഖേന സർക്കാറിന് നൽകിയത്. നിലവിലെ അവകാശികൾക്ക് കോവിലകത്തിെൻറ വിലയായി കോടികൾ നൽകേണ്ടിവരും. 1805ല്‍ കേരള വര്‍മ പഴശ്ശിരാജ വീരമൃത്യു വരിച്ചശേഷം 1903ൽ അദ്ദേഹത്തിെൻറ പിന്മുറക്കാരാണ് പഴശ്ശി പടിഞ്ഞാേറ കോവിലകം നിർമിച്ചത്. അവകാശിയായിരുന്ന ഗോപാലിക തമ്പുരാട്ടി 2005ല്‍ മരിച്ചതോടെ ഇവിടെ താമസിക്കാന്‍ ആളില്ലാതായി. ഇന്നത്തെ അവകാശികളായ മക്കള്‍ റിട്ട. ബാങ്ക് മാനേജര്‍ കേരളവര്‍മ തൃശൂരിലും സഹോദരന്‍ മട്ടന്നൂര്‍ കോളജ് റിട്ട. അധ്യാപകന്‍ രവിവര്‍മ ചേര്‍ത്തലയിലുമാണ് താമസിക്കുന്നത്. ഇവര്‍ വല്ലപ്പോഴും മാത്രമാണ് കോവിലകം സന്ദര്‍ശിക്കുന്നത്. കോവിലകം സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് 2010ല്‍ മട്ടന്നൂര്‍ നഗരസഭ മുന്‍കൈയെടുത്ത് യോഗം വിളിച്ചിരുന്നു. എന്നാല്‍, കോവിലകം ന്യായവിലയ്ക്ക് ഏറ്റെടുക്കാൻ സര്‍ക്കാറിനായില്ല. സൗജന്യമായി ലഭിക്കുകയായിരുന്നു സര്‍ക്കാര്‍ലക്ഷ്യം. കിളിമാനൂരിലും മറ്റും കോടികള്‍ മുടക്കി കൊട്ടാരങ്ങള്‍ സംരക്ഷിക്കുമ്പോഴാണ് കേരളചരിത്രത്തിൽ ഇടംനേടിയ പഴശ്ശിരാജാവിെൻറ പിന്‍തലമുറക്കാരുടെ കോവിലകം സൗജന്യമായി ലഭിക്കാൻ സര്‍ക്കാര്‍ ശ്രമിച്ചത്. പഴശ്ശിരാജാവിെൻറ യുദ്ധ-സമരചരിത്രങ്ങളുടെ അവശിഷ്ടങ്ങളുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കി പഠനഗവേഷണത്തിനും വിനോദ സഞ്ചാരത്തിനുമുള്ള ടൂറിസം പദ്ധതിയും പഠനത്തിനുള്ള സര്‍വകലാശാലയും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും സാധനസാമഗ്രികകളും സംരക്ഷിക്കാൻ മ്യൂസിയം വകുപ്പ് എത്രയുംപെട്ടെന്ന് ഇവ ഏറ്റെടുക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.