പാലക്കാട്: പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം ജലവർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ കേരള-തമിഴ്നാട് സംയുക്ത ജലക്രമീകരണ വിഭാഗം യോഗം ചേരുന്നതിൽ വീഴ്ച. ജൂലൈ മുതൽ ജൂൺ വരെയാണ് കരാർ പ്രകാരം ഒരു ജലവർഷം. നവംബർ, ഡിസംബർ മാസങ്ങളിൽ ചേരാറുള്ള യോഗം ഇത്തവണ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനാൽ നീണ്ടു പോയി. തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ തുടങ്ങിയതോടെ യോഗം വിളിക്കുന്നത് വീണ്ടും വൈകി. ഇനി ഇരു സംസ്ഥാനത്തും പുതിയ സർക്കാർ വന്ന ശേഷമേ യോഗം നടക്കാൻ സാധ്യതയുള്ളൂ. ജൂണിനകം നടത്താൻ കഴിയുമോ എന്ന് കണ്ടറിയണം. പറമ്പിക്കുളം-ആളിയാർ പദ്ധതി (പി.എ.പി) കരാർ പ്രകാരം ഒരു ജലവർഷത്തിൽ മണക്കടവ് വെയറിൽ നിന്ന് ഫ്ളഡ് വാട്ടർ കൂടാതെ 7.25 ടി.എം.സി ജലത്തിന് കേരളത്തിനർഹതയുണ്ട്. ഇതിനുപുറമെ ഭാരതപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്താൻ 2.5 ടി എം സിയും, ഷോളയാറിൽ നിന്ന് 12 ടി.എം.സി വെള്ളവും ലഭിക്കേണ്ടതുണ്ട്. എന്നാൽ, പി.എ.പി കരാർ പ്രകാരം ഓരോ വർഷവും കേരളത്തിന് ലഭിക്കേണ്ട ജലത്തിൽ കുറവ് വരികയാണ്. ഈ ജലവർഷം ലഭിച്ച ജലം എത്രയെന്ന് പ്രഖ്യാപിക്കേണ്ടത് സംയുക്തയോഗത്തിലാണ്.
സംയുക്ത ജല ക്രമീകരണ ബോർഡിൽ വെള്ളം വാങ്ങിയെടുക്കുവാനോ യഥാസമയങ്ങളിൽ കരാർ പുതുക്കാനോ മാറിമാറി വന്ന സർക്കാരുകൾ ശ്രമിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. കരാറിലെ വ്യവസ്ഥകൾക്കനുസൃതമായി, ബോർഡ് എല്ലാ വർഷവും കഴിയുന്നത്ര തവണ യോഗം ചേരുകയും ജലത്തിന്റെ നീതിയുക്തമായ മാനേജ്മെന്റ് തീരുമാനിക്കുകയും വേണം. 1958 ലെ മുൻകാല പ്രാബല്യത്തോടെ 1970 ൽ കേരളവും തമിഴ്നാടും ഒപ്പുവെച്ച കരാർ ഇരുകക്ഷികളുടെയും സമ്മതത്തോടെ 30 വർഷം കൂടുമ്പോൾ പുനരവലോകനം ചെയ്യണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് 1988 ലും 2018 ലും കാരാർ പുനരവലോകനം ചെയ്യേണ്ടതായിരുന്നു. എന്നാൽ, ഇത് പാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.