കൗമാരകലയെ വരവേൽക്കാൻ ചന്ദ്രഗിരിയൊരുങ്ങി

കാസർകോട്: അമ്പത്തിയെട്ടാമത് ജില്ല സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്റ്റേജിതര മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വേദികളിലെ മത്സരങ്ങൾ 27 മുതൽ 30 വരെയാണ്. ഏഴു സബ്ജില്ലകളിൽനിന്നായി 260 ഇനങ്ങളിൽ 6000 കലാകാരന്മാർ മാറ്റുരക്കും. ആറ് പ്രധാനവേദികൾ ഉൾെപ്പടെ 11 വേദികളാണുള്ളത്. നീലാംബരി, ഹംസധ്വനി, മോഹനം, കനകാംഗി, മേഘമൽഹാർ, മലഹരി, ശ്രീരഞ്ജിനി, നാടകപ്രിയ, സൂര്യകാന്തം, ആരഭി, കാംബോജി എന്നിങ്ങനെ രാഗങ്ങളുടെ പേരുകളാൽ വേദികളെ അണിയിച്ചൊരുക്കിയാണ് ചന്ദ്രഗിരിപ്പുഴയോരം കൗമാരകലയുടെ മാമാങ്കത്തെ വരവേൽക്കുന്നത്. പ്രധാനവേദിയിൽ 1500 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്രീൻ റൂം സൗകര്യം, താമസസൗകര്യം എന്നിവ തയാറായി. കുട്ടികളെ അണിനിരത്തി സാംസ്കാരിക ഘോഷയാത്ര ഇത്തവണയില്ല. മാന്വലിൽ കുട്ടികളെ റോഡിൽ വേഷംകെട്ടി ഇറക്കുന്ന സാംസ്കാരികഘോഷയാത്ര പരാമർശിക്കുന്നില്ല. പകരം സാംസ്കാരിക സദസ്സിന് പ്രത്യേക വേദിയുണ്ട്. ഇവിടെ കവിയരങ്ങ്, മംഗലംകളി, കൈകൊട്ടിപ്പാട്ട്, സംഗീത കച്ചേരി എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. ക്രമസമാധാനത്തിന് എൻ.എസ്.എസി​െൻറ മുന്നൂറോളം വളൻറിയർമാർ, മദർ പി.ടി.എ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ അണിനിരക്കും. അഗ്നിരക്ഷാസേനയുടെ സഹായവുമുണ്ടാകും. അഞ്ചുദിവസങ്ങളിലായി 20,000 പേർക്ക് ഭക്ഷണം നൽകും. ഒരുസമയം 500 പേർക്ക് ഭക്ഷണം കഴിക്കാം. ഇതിനുവേണ്ടിയുള്ള നാട്ടുകാരുടെ സഹകരണം ഉറപ്പാക്കിക്കൊണ്ട് കലവറനിറക്കൽ ചടങ്ങ് കഴിഞ്ഞു. പൂർണമായും ഗ്രീൻ പ്രോേട്ടാകോൾ അനുസരിച്ചായിരിക്കും മേള അരങ്ങേറുക. പരിസ്ഥിതിസൗഹൃദം ഉറപ്പുവരുത്തുന്നതിന് പ്രത്യേക സേനയും നിരീക്ഷണവുമുണ്ട്. വിധികർത്താക്കളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട് എന്ന് സംഘാടകസമിതി അറിയിച്ചു. കലോത്സവം തത്സമയം നൽകുന്നതിന് പ്രത്യേക സോഷ്യൽ മീഡിയ -മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി. ലൈവ് ടെലികാസ്റ്റും ഉണ്ടായിരിക്കും. 26 ലക്ഷം രൂപയാണ് മേളയുടെ ബജറ്റ്. ഇതിൽ 25 ലക്ഷം രൂപ സർക്കാർ അനുവദിക്കുന്നുണ്ട്. 27ന് ഉച്ചക്ക് രണ്ടുമണിക്ക് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യും. സംഘാടകസമിതി ചെയർമാൻ കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷതവഹിക്കും. മികച്ച പി.ടി.എക്കുള്ള അവാർഡ് വിതരണം പി.ബി. അബ്ദുറസാഖ് എം.എൽ.എ നിർവഹിക്കും. സമാപനസമ്മേളനം 30ന് വൈകീട്ട് നാലിന് പി. കരുണാകരൻ എം.പി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ, പ്രിൻസിപ്പൽ സാലിമ്മ ജോസഫ്, പ്രധാനാധ്യാപകൻ കെ.ഒ. രാജീവൻ, പി.ടി.എ പ്രസിഡൻറ് സി.എച്ച്. റഫീഖ്, അബ്ദുല്ല പി.എം, വി.പി. പ്രിൻസ്മോൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.