പെരുവഴിയിലായ മലയാളി തീർഥാടക​ർക്ക്​ സൗദി ഹജ്ജ് മന്ത്രാലയം തുണയായി

ജിദ്ദ: ട്രാവൽസ് ഉടമ വഞ്ചിച്ചതിനാൽ മക്കയില്‍ കുടുങ്ങിയ മലയാളി ഉംറ തീര്‍ഥാടകരുടെ പ്രശ്നത്തില്‍ സൗദി ഹജ്ജ് മന്ത്രാലയം ഇടപെട്ടു. തീര്‍ഥാടകർക്ക് മടക്കടിക്കറ്റ് നല്‍കാന്‍ വിസ ഏജന്‍സിയോട് അധികൃതർ ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ തീര്‍ഥാടകരില്‍നിന്ന് കഴിഞ്ഞദിവസം വാങ്ങിയ 1350 റിയാല്‍ (23,000 രൂപ) തിരികെ നല്‍കാനും 32 പേര്‍ക്ക് ടിക്കറ്റ് നല്‍കാനുമാണ് ഹജ്ജ് മന്ത്രാലയത്തി​െൻറ നിര്‍ദേശം. 23 പേര്‍ വ്യാഴാഴ്ച രാത്രി ഫ്ലൈ ദുബൈ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കും. ബാക്കിയുള്ളവര്‍ വെള്ളിയാഴ്ച പുറപ്പെടും. മടക്കടിക്കറ്റ് നല്‍കാതെ ട്രാവല്‍സ് ഉടമ വഞ്ചിച്ചതിനാല്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീര്‍ഥാടകര്‍ തീരുമാനിക്കുകയായിരുന്നു. ഉംറ ട്രാവല്‍സ് അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയത്. ജൂലൈ രണ്ടിന് വിസ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. 23 പേര്‍ ടിക്കറ്റ് എടുക്കാന്‍ പണം നല്‍കിയിരുന്നു. 23,000 രൂപയാണ് ടിക്കറ്റിനായി നല്‍കിയത്. അതേസമയം, പട്ടാമ്പിയിൽ നിന്നുള്ള ദമ്പതികൾ ടിക്കറ്റിന് പണമില്ലാെത വിഷമത്തിലുമായിരുന്നു. ഗ്രൂപ്പിലെ പലരും നാട്ടിൽ നിന്ന് പണം എത്തിച്ചാണ് ടിക്കറ്റിന് അടച്ചത്. വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്കെത്തിയ 38 പേരില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മടക്കടിക്കറ്റ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം ഇവര്‍ നാട്ടിലേക്ക് മടങ്ങി. തീര്‍ഥാടകര്‍ താമസിക്കുന്ന ഹോട്ടലി​െൻറ ഉടമക്കും ഭക്ഷണവിതരണകമ്പനിക്കുമുള്ള പണം ട്രാവല്‍സ് ഉടമയുടെ പിതാവ് നല്‍കാമെന്ന ഉറപ്പിലാണ് പാസ്പോര്‍ട്ട് തിരിച്ചുകിട്ടിയത്. തീര്‍ഥാടകരെ കബളിപ്പിച്ച് മുങ്ങിയ റബീഹ് ട്രാവല്‍സ് ഉടമ മുനീർതങ്ങളെക്കുറിച്ച് പത്ത് ദിവസമായി ഒരുവിവരവുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.