കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 1600 കോടി കവിഞ്ഞു

കണ്ണൂർ: സംസ്ഥാനത്തെ ഗവ. കോൺട്രാക്ടർമാർക്ക് സർക്കാറിൽനിന്ന് കിട്ടാനുള്ള ബിൽ കുടിശ്ശിക 1,600 കോടി രൂപ കവിഞ്ഞു. ഇതിലേറെയും പൊതുമരാമത്ത് വകുപ്പി​െൻറ ബാധ്യതയാന്നെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി വാർത്തസമ്മേളനത്തിൽ പറഞ്ഞു . ഗ്രാമീണ റോഡ് വികസനത്തിനായി വൺ ടൈം മെയിൻറനൻസ് പദ്ധതി നടപ്പാക്കിയ വകയിൽ മാത്രം 300 കോടിയുടെ കുടിശ്ശികയുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ കുടിശ്ശിക 100 കോടി വരും. ഇതിനു പുറമെയാണ് ജലവിഭവ വകുപ്പിൽനിന്ന് ലഭിക്കാനുള്ള തുക. ദേശീയ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം അനുവദിച്ച 52 കോടി രൂപ പോലും സംസ്ഥാന സർക്കാർ കരാറുകാർക്ക് നൽകിയില്ല. ഇതുമൂലം പ്രവൃത്തികൾ സമയബന്ധിതമായി നടത്താനാവാതെ കുഴങ്ങുകയാണ് മിക്ക കരാറുകാരും. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിൽ ധനവകുപ്പിലെ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. പ്രവൃത്തി പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞാണ് മിക്കപ്പോഴും കരാറുകാർക്ക് ബിൽതുക തീർത്തുകിട്ടുന്നത്. അംഗീകരിച്ച ബില്ലുകൾ തന്നെ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ട്രഷറിയിൽ സമയത്തിന് എത്തുന്നില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പാസാക്കപ്പെട്ട ബില്ലുകൾ മാർച്ച് അവസാനവാരം ട്രഷറികളിൽ സമർപ്പിച്ചെങ്കിലും പണം ഇതുവരെ കിട്ടിയില്ല. ഒറ്റത്തവണ അറ്റകുറ്റപ്പണികളുടെ ബില്ലുകൾക്ക് പണം അനുവദിച്ചെങ്കിലും അതും വിതരണം ചെയ്തില്ല. അതേസമയം, മൂല്യവർധിത നികുതിയിൽനിന്ന് ഏകീകൃത ചരക്കുസേവന നികുതിയിലേക്ക് നികുതിഘടന അടുത്തമാസം മുതൽ മാറുന്നതോടെ പ്രതിസന്ധി രൂക്ഷമാവുമെന്ന ആശങ്കയാണുള്ളത്. വാറ്റ് സമ്പ്രദായത്തിൽ നാല് ശതമാനം നികുതിയാണ് ഓരോ പ്രവൃത്തിക്കും കരാറുകാർ അടക്കുന്നത്. ലഭിക്കുന്ന ലാഭനിരക്ക് 10 ശതമാനവും. എന്നാൽ, സർക്കാർ അംഗീകരിച്ച കണക്ക് പ്രകാരം ജി.എസ്.ടിയിൽ 12 ശതമാനം നികുതി നൽകേണ്ടി വരും. ഇൻപുട്ട് ടാക്സ് െക്രഡിറ്റ് ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇതു ലഭിക്കണമെങ്കിൽ നികുതിവിധേയ ബില്ലുകൾ ഹാജരാക്കണം. എന്നാൽ, മിക്ക നിർമാണവസ്തുക്കൾക്കും നികുതിവിധേയ ബില്ലുകൾ ലഭിക്കാനുള്ള സാഹചര്യമില്ല. വാറ്റ് സമ്പ്രദായത്തിൽ കരാർ ഉറപ്പിച്ച പ്രവൃത്തികളുടെ ബിൽ കുടിശ്ശിക ഇനിയും ലഭിച്ചിട്ടില്ല. ജി.എസ്.ടിയിലേക്ക് മാറുമ്പോഴുള്ള അധികനികുതി ബാധ്യത ആര് ഏറ്റെടുക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കുടിശ്ശികയുടെ കാര്യം അനിശ്ചിതമായി നീളവേ പുതിയ സാഹചര്യത്തിൽ ഫണ്ടി​െൻറ കുറവ് നിർമാണ പ്രവൃത്തികളെ സാരമായി ബാധിക്കും. തങ്ങളുടേതല്ലാത്ത കാരണത്താൽ സംഭവിക്കുന്ന അധികബാധ്യത താങ്ങാനാവില്ലെന്നും ഇത് സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സി.രാജൻ, എം. ടി. മുഹമ്മദ് കുഞ്ഞി, കെ. അജയകുമാർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.