ശ്രീകണ്ഠപുരം: വ്യാജചാരായ നിർമാണ കേന്ദ്രത്തിൽ റെയ്ഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കാൻ വാറ്റുകാരുടെ ശ്രമം. 140 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും തോക്കും സഹിതം ഒരാൾ അറസ്റ്റിലായി. വ്യാജവാറ്റു കേന്ദ്രമായ ഏരുവേശ്ശി വലിയരീക്കാമല കോളനി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദനെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വൻ വാറ്റുകേന്ദ്രം കണ്ടെത്തിയതോടെയാണ് അവിടെയെത്തിയ ഉദ്യോഗസ്ഥർക്കു നേരെ വാറ്റുസംഘം തോക്കുചൂണ്ടി വെടിവെക്കാൻ ശ്രമിച്ചത്. ചാടിവീണ എക്സൈസ് സംഘം വാറ്റുസംഘത്തിലെ കണ്ണിയായ കോട്ടി സാബു(35)വിനെ കീഴ്പ്പെടുത്തി അറസ്റ്റു ചെയ്തു. എന്നാൽ, വീണ്ടും വെടിവെപ്പിന് ശ്രമിച്ച ചപ്പിലി അനീഷ് (35) എക്സൈസുകാരുമായുള്ള പിടിവലിയിൽ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അനീഷിനെതിരെയും കേസെടുത്തു. ഈ പ്രദേശങ്ങളിൽ തുടർച്ചയായി റെയ്ഡ് നടത്തി വരുന്നതിനാൽ കുന്നിൻ മുകളിൽെവച്ചാണ് ഇപ്പോൾ വാറ്റുന്നത്. തോക്ക് കുടിയാന്മല പൊലീസിന് കൈമാറി. പൊലീസാണ് തോക്ക് കേസ് അന്വേഷിക്കുക. പ്രിവൻറിവ് ഓഫിസർമാരായ ഒ. അബ്ദുൽ നിസാർ, കെ. ദിനേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.വി. അഷറഫ്, പി.വി. പ്രകാശൻ, പി. ഷിബു, ടി.വി. ഉജേഷ്, ഡ്രൈവർ അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.