കണ്ണൂർ: രാജ്യത്ത് 53.22 ശതമാനം കുട്ടികൾ ലൈംഗികപീഡനത്തിന് ഇരയാകുന്നതായി സബ് ജഡ്ജും ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയുമായ സി. സുരേഷ് കുമാർ പറഞ്ഞു. വിവര പൊതുജനസമ്പർക്ക വകുപ്പ് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ ബാലാവകാശ നിയമവും മാധ്യമ റിപ്പോർട്ടിങ്ങും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ലൈംഗികപീഡനത്തിന് ഇരയാകുന്ന കുട്ടികളിൽ 20.9 ശതമാനം ഗുരുതര ലൈംഗികപീഡനത്തിന് ഇരയാകുന്നു. തെരുവിൽ താമസിക്കുന്ന കുട്ടികൾ തെരുവിലും ബാലവേല ചെയ്യുന്നവർ തൊഴിലിടങ്ങളിലും കൂടാതെ സംരക്ഷണത്തിനായി പാർപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളിലുമാണ് ഗുരുതരമായ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നത്. ഉപദ്രവിക്കുന്നവരിൽ വലിയ ശതമാനം ബന്ധുക്കൾ, കുടുംബ സുഹൃത്തുക്കൾ, അടുത്തിടപഴകുന്ന അയൽക്കാർ എന്നിവരാണ്. കുട്ടികൾക്കെതിരായ അതിക്രമം ശ്രദ്ധയിൽപെട്ടാൽ അത് പൊലീസിനെയോ ബന്ധപ്പെട്ടവരെയോ അറിയിക്കാതിരിക്കുന്നതും കുറ്റകരമാണ്. മാധ്യമങ്ങൾ പോക്സോ കേസുകളിലെ ഇരകളെ തിരിച്ചറിയാൻ കഴിയുന്ന ഒരുവിവരവും നൽകാൻ പാടില്ല. അവരുടെ ആത്മാഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കുറ്റകരമാണ്. ലിംഗസമത്വം നിലനിർത്തിയാണ് പോക്സോ നിയമം തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈബർ കേസുകളുടെ എണ്ണത്തിൽ കേരളത്തിൽ വൻ വർധനവാണെന്ന് സൈബർ ഫോറൻസിക് അനാലിസിസ് എന്ന വിഷയത്തിൽ തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറി അസി. ഡയറക്ടർ ഡോ. സി.പി. സുനിൽ പറഞ്ഞു. 2017ൽ ഇതുവരെ 810 കേസുകൾ റിപ്പോർട്ട് ചെയ്തു. 2010ൽ 190 കേസുകളും 2011ൽ 360 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എത്ര ബോധവത്കരണം നൽകിയിട്ടും നാം നിരന്തരം സൈബർ തട്ടിപ്പുകൾക്ക് ഇരയാവുകയാണ്. വ്യക്തിപരമായ വിവരങ്ങൾ ഇൻറർനെറ്റിലൂടെ അപരിചിതർക്ക് നൽകാതെ സ്വയം സുരക്ഷിതരാവുക മാത്രമാണ് മാർഗമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.