തൊടുപുഴ: പാഴ്വസ്തുക്കൾ തരംതിരിച്ച് ശേഖരിക്കുകയെന്ന സന്ദേശം കുട്ടികളിലൂടെ സമൂഹത്തിന് നല്‍കാൻ ഹരിതകേരളം മിഷൻെറ 'പെന്‍ ഫ്രണ്ട്‌സ്' പ്രചാരണ പരിപാടി വ്യാഴാഴ്ച ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും തുടങ്ങും. പാഴ്വസ്തുക്കൾ പുനരുപയോഗിക്കാമെന്നും പുനഃചംക്രമണത്തിന് നല്‍കാമെന്നും ബോധ്യപ്പെടുത്താനാണ് കാമ്പയിനിലൂടെ ശ്രമിക്കുന്നത്. നിശ്ചിത സമയംകൊണ്ട് ഉപേക്ഷിക്കപ്പെട്ട പേനകൾ വീണ്ടെടുത്ത് പുനഃചംക്രമണത്തിന് കൈമാറാനാണ് ലക്ഷ്യമിടുന്നത്. ശേഖരിച്ച പേനകള്‍ ക്ലീന്‍ കേരള കമ്പനിക്കാണ് കൈമാറുക. ജില്ലയിലെ 240 പൊതുവിദ്യാലയങ്ങളിലും 80 സി.ബി.എസ്.ഇ സ്‌കൂളുകളിലും കോളജുകളിലും 'പെന്‍ ഫ്രണ്ട്‌സ്' ഉണ്ടാകും. സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്‌സ്, സ്‌കൗട്ട് ആൻഡ് ഗൈഡ്, എന്‍.സി.സി, എൻ.എസ്.എസ്, മറ്റ് ക്ലബുകൾ എന്നിവക്കാണ് സംഘാടന ചുമതല. പ്രകൃതിസൗഹൃദമായി മെനഞ്ഞെടുത്ത പെട്ടികൾ സ്ഥാപിച്ച് ഇന്നുമുതല്‍ പത്തുവരെ പാഴ്‌പ്പേനകള്‍ ശേഖരിക്കും. പാഴ്‌പ്പേനകള്‍ നിക്ഷേപിച്ച് പ്രധാനാധ്യാപകര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ശേഖരിക്കുന്ന പേനകള്‍ ഈമാസം 12ന് ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലെത്തിക്കും. തുടര്‍ന്ന് 13, 14 തീയതികളില്‍ പേനാപ്പെട്ടികള്‍ ജില്ല ഹരിതകേരളം മിഷന്‍ ഏറ്റുവാങ്ങും. പിന്നീട് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ക്ലീന്‍ കേരള കമ്പനിയുമായി ധാരണയിലെത്തിയതായി ഹരിതകേരളം ജില്ല മിഷന്‍ കോഡിനേറ്റര്‍ ഡോ. ജി.എസ്. മധു അറിയിച്ചു. കരുണാപുരം പഞ്ചായത്ത് പ്രസിഡൻറിന് ഡി.സി.സി പ്രസിഡൻറിൻെറ അന്ത്യശാസനം നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്ത് പ്രസിഡൻറ് ശിവപ്രസാദ് തണ്ണിപ്പാറക്ക് ഡി.സി.സി പ്രസിഡൻറിൻെറ അന്ത്യശാസനം. വ്യാഴാഴ്ച രാവിലെ 10ന് ഡി.സി.സി പ്രസിഡൻറിനെ നേരിൽ കാണുകയും 11ന് പഞ്ചായത്ത് ഓഫിസിലെത്തി രാജിവെക്കുകയും ചെയ്യണമെന്നാണ് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ ആവശ്യപ്പെട്ടത്. ബുധനാഴ്ച പാർലമൻെററി പാർട്ടി യോഗം ചേർന്നശേഷമാണ് അന്ത്യശാസന നൽകിയത്. ശിവപ്രസാദിനെതിരെ ഭരണകക്ഷി അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവന്നതിനെ തുടർന്ന് ചർച്ചയിൽ എടുത്ത തീരുമാനപ്രകാരം ജൂലൈ 30ന് രാജിവെക്കേണ്ടതായിരുന്നു. എന്നാൽ, ചൊവ്വാഴ്ച ശിവപ്രസാദ് രാജിവെക്കാൻ തയാറാകാത്തതിനാൽ ബുധനാഴ്ച നെടുങ്കണ്ടത്ത് യു.ഡി.എഫ് പാർലമൻെററി പാർട്ടി യോഗം ചേർന്നാണ് പുതിയ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.