രാജാക്കാട്: രാജാക്കാട് മിനി ഫയർ സ്റ്റേഷനു ഭരണാനുമതി ലഭിച്ചു. രാജാക്കാട്, രാജകുമാരി, സേനാപതി, കൊന്നത്തടി, ബൈസൺവാലി, ശാന്തൻപാറ, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അഗ്നിശമന സേന വിഭാഗത്തിെൻറ സേവനം ലഭ്യമാകാൻ മണിക്കൂറുകൾ താമസം നേരിട്ടിരുന്നു. ഇവിടങ്ങളിൽനിന്ന് 25 കിലോമീറ്ററിലധികം ദൂരെയുള്ള അടിമാലി, മൂന്നാർ, നെടുങ്കണ്ടം എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽനിന്ന് ദുർഘട വഴികളിലൂടെ ഫയർ എൻജിനും ഉദ്യോഗസ്ഥരും എത്താൻ ഏറെ സമയമെടുക്കും. ഏതാനും വർഷം മുമ്പ് രാജാക്കാട് ടൗണിലെ വസ്ത്ര വിൽപനശാലയിൽ തീപിടിത്തമുണ്ടായി. ഉടൻ മൂന്നാറിലുള്ള ഫയർ സ്റ്റേഷനിൽ അറിയിച്ചെങ്കിലും കച്ചവട സ്ഥാപനം മുഴുവൻ കത്തിയമർന്ന ശേഷമാണ് അവർ സ്ഥലത്തെത്തിയത്. വേനലായാൽ കാട്ടുതീ പടർന്നുള്ള അപകടങ്ങളും പതിവാണ്. വേനൽക്കാലത്ത് രാജാക്കാട്, കനകക്കുന്ന്, സേനാപതി, സ്വർഗംമേട്, ശാന്തൻപാറ, പത്തേക്കർമേട് എന്നിവിടങ്ങളിൽ കാട്ടുതീ പടർന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ആനയിറങ്കൽ ജലാശയത്തോട് ചേർന്ന് 20 ഹെക്ടറോളം പുൽമേടുകളും ഏതാനും മാസം മുമ്പ് കത്തിയമർന്നു. മഴക്കാലമായാൽ നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴകളും ഉരുൾപൊട്ടലും മലനാടിനു മറ്റൊരു ഭീഷണിയാണ്. ഗതാഗതസൗകര്യം കുറവുള്ള രാജാക്കാട് മേഖലയിൽ ഫയർസ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യത്തിനു കാൽനൂറ്റാണ്ടിെൻറ പഴക്കമുണ്ട്. വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഇടപെടലിനെ തുടർന്നാണ് ഭരണാനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.