മുട്ടം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മുട്ടം സ്പൈസസ് പാർക്ക് യാഥാർഥ്യത്തിലേക്ക്. വർഷങ്ങളായി മുടങ്ങിയ സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചു. തുടങ്ങനാട് മേഖലയിൽ 46.76 ഏക്കർ സ്ഥലം ഏറ്റെടുക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. സ്പൈസസ് പാർക്കിന് 91 ഏക്കർ സ്ഥലമാണ് ആകെ വേണ്ടി വരുന്നത്. ഇതിൽ 14.67 ഏക്കർ വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്തിരുന്നു. ബാക്കി സ്ഥലമേറ്റെടുപ്പ് ഭൂ ഉടമകളുടെ എതിർപ്പിനെത്തുടർന്ന് നിർേത്തണ്ടി വന്നു. സർക്കാറിന് സ്ഥലം വിട്ടുനൽകുമ്പോൾ ലഭിക്കുന്ന തുക വളരെ കുറവ് ആയതിനാൽ പത്തോളം കുടുംബങ്ങൾ കോടതിയെ സമീപിച്ച് സ്റ്റേ ഹരജി വാങ്ങി. സ്റ്റേ സമ്പാദിച്ചവരുടെ ഭൂമി ഒഴികെ മറ്റുള്ളവരുടെ 46.76 ഏക്കർ സ്ഥലമാണ് നിലവിൽ ഏറ്റെടുക്കാൻ നടപടിയായത്. ഇവരുടെ സ്ഥലത്തിന് നിശ്ചിത തുക സർക്കാറുമായി സമ്മതിച്ച് ധാരണപത്രവും ഒപ്പിട്ട് നൽകി. ഒരു മാസമാക്കി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത് അടക്കമുള്ള നടപടി തുടങ്ങനാട് മേഖലയിൽ നടക്കുകയാണ്. ഏലം, കുരുമുളക് എന്നിവയുടെ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 27 കോടി രൂപ അനുവദിച്ചിരുന്നു. നെടുങ്കണ്ടത്തിനടുത്ത് പച്ചടിയിൽ 100 ഏക്കറും മുട്ടത്ത് 91 ഏക്കറും ഏറ്റെടുത്ത് ഇവിടെ സ്പൈസസ് പാർക്ക് നിർമിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, പച്ചടിയിൽ പട്ടയഭൂമി ലഭ്യമല്ലാതായതോടെ പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് മുട്ടം തുടങ്ങനാടിൽ ഇതിനായി 91 ഏക്കർ ഭൂമി കണ്ടത്തി. എന്നാൽ, സ്ഥല ഉടമകളിൽ ചിലർ എതിർപ്പ് ഉന്നയിച്ചതോടെ പദ്ധതി വീണ്ടും അവതാളത്തിലായി. എന്നാൽ, കുറച്ചുപേർ സമ്മതം അറിയിക്കുകയും അവരുടെ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിയാവുകയും ചെയ്തു. സർക്കാർ നിരക്ക് കുറവായതിനാൽ സ്ഥലം വിട്ടുകൊടുക്കുന്നതിനെ മറ്റുചിലർ എതിർത്തതോടെ കലക്ടറുടെ നേതൃത്വത്തിൽ പർച്ചേസ് കമ്മിറ്റി രൂപവത്കരിച്ച് ഇതനുസരിച്ച് പൊതുമരാമത്ത് റോഡിന് വശത്തുള്ള സ്ഥലം, പഞ്ചായത്ത് റോഡിന് സമീപത്തുള്ള സ്ഥലം, വഴിയില്ലാത്ത സ്ഥലം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് വില നിശ്ചയിച്ചു. രണ്ടുമാസത്തിനകം സ്ഥലം ഏറ്റെടുക്കുകയാണെന്നും സ്ഥലവില മാത്രേമ നൽകൂവെന്നും അറിയിച്ചതോടെ സ്ഥലം വിട്ടുകൊടുക്കുന്നതിന് ഒരുങ്ങിയവർ റബറടക്കമുള്ള കൃഷി ദേഹണ്ഡങ്ങൾ വെട്ടി വിറ്റു. ചിലർ സൗകര്യപ്രദമായ സ്ഥലങ്ങളിൽ വസ്തു വാങ്ങുന്നതിന് അഡ്വാൻസും നൽകി. എന്നാൽ, സ്ഥലമേറ്റെടുപ്പ് നീണ്ടുപോയതോടെ ആദായങ്ങൾ വെട്ടി വിറ്റവർ വെട്ടിലായിരുന്നു. ഇതുമൂലം മറ്റുള്ളവരുടെ ഏറ്റെടുത്ത സ്ഥലവും ഉപയോഗശൂന്യമായി. ഇതോടെ സ്ഥലം വിൽക്കാനോ ഇവിടെ കൃഷി ചെയ്യാനോ പറ്റാത്തവ അവസ്ഥയായി. സ്വന്തമായി സ്ഥലം ഉണ്ടായിട്ടും ഉപയോഗം ഇല്ലാതെ ആയതോെട നിരവധി കുടുബങ്ങൾ മാനസികമായി തളർന്നു. പഞ്ചായത്ത് അധികാരികൾ തൊട്ട് മന്ത്രിതലത്തിൽ വരെ പരാതി പറഞ്ഞിട്ടും സ്ഥലം ഏറ്റെടുത്ത് ഉചിതമായ വില നൽകാൻ സർക്കാറുകൾ തയാറായില്ല. തുടർന്നാണ് സ്റ്റേ ഹരജി നൽകിയവരെ സ്വാധീനിച്ച് സ്റ്റേപിൻവലിക്കാൻ മറ്റുള്ളവർ തീരുമാനിച്ചത്. എന്നാൽ, മതിയായ വില നൽകാത്ത പക്ഷം തങ്ങളുടെ സ്ഥലം വിട്ടുനൽകാൻ തയാറല്ലെന്ന് നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് സ്ഥല ഉടമകൾ തമ്മിൽ വെല്ലുവിളികളും വാക്കേറ്റവും കത്തിക്കുത്തും ഉണ്ടായി. ആറുമാസം മുമ്പ് ഡെപ്യൂട്ടി കലക്ടർ തുടങ്ങനാടുള്ള സ്ഥലം സന്ദർശിച്ചിരുന്നു. ഇവർ സ്ഥല ഉടമകളുമായി സംസാരിച്ച് എത്രയും വേഗം നടപടി പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.