ഹൈറേഞ്ചില്‍ വൈദ്യുതി മുടക്കം പതിവ്

നെടുങ്കണ്ടം: വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും പതിവായതോടെ ഹൈറേഞ്ചില്‍ ജനം ദുരിതത്തില്‍. കല്ലാര്‍, തൂക്കുപാലം സെക്ഷനുകളുടെ കീഴില്‍ ചെറിയൊരു കാറ്റടിച്ചാല്‍ ഉടന്‍ വൈദ്യുതി മുടങ്ങുക പതിവാണ്. പിന്നെ വൈദ്യുതി ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരും. പലപ്പോഴും പകല്‍ മുഴുവനും വൈദ്യുതി മുടങ്ങുന്നുണ്ട്. രണ്ടു ദിവസങ്ങളിലായി ഹൈറേഞ്ചില്‍ ചാറ്റല്‍ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം വൈദ്യുതി മുടക്കം രൂക്ഷമാണ്. ശനിയാഴ്ച രാത്രിയോടെ നിലച്ച വൈദ്യുതി ഞായറാഴ്ച ഉച്ചക്കാണ് പുഷ്പക്കണ്ടം, കോമ്പയാര്‍, അണക്കര, ചൊപ്പാറ തുടങ്ങിയ ഗ്രാമങ്ങളില്‍ എത്തിയത്. വൈദ്യുതി വകുപ്പ് ഓഫിസില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ വൈദ്യുതി ഇല്ളേയെന്ന മറുചോദ്യമാണ് ഉയര്‍ത്തുക. ഗ്രാമങ്ങളില്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോവുന്നത് പലയിടത്തും മരങ്ങള്‍ക്കിടയിലൂടെയാണ്. ചെറിയ മരക്കമ്പ് തട്ടിയാല്‍ തന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടും. വീട്ടാവശ്യങ്ങള്‍ക്കും കൃഷിക്കുമായി ധാരാളം ജലം ആവശ്യമുണ്ടെങ്കിലും പകല്‍ വോള്‍ട്ടേജ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. അര്‍ധരാത്രിയിലാണ് മോട്ടോര്‍ പ്രവര്‍ത്തിക്കാനുള്ള വോള്‍ട്ടേജ് ലഭിക്കുക. പലപ്പോഴും രാത്രിയില്‍ പോകുന്ന വൈദ്യുതി പിറ്റേന്ന് ഉച്ചയോടെയെ എത്തൂ. കാറ്റും മഴയും മൂലം വൈദ്യുതി മുടങ്ങുന്നതിനു പുറമെ യാതൊരു മുന്നറിയിപ്പുമില്ലാതെ പകല്‍ വൈദ്യുതി വിച്ഛേദിക്കുന്നതും പതിവാണ്. വൈദ്യുതി മുടങ്ങുമെന്ന മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തിലും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനാസ്ഥയാണ്. ഹൈറേഞ്ചില്‍ പലയിടത്തും കണക്ഷനുകള്‍ക്ക് ആനുപാതികമായി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടില്ല. ഓവര്‍ ലോഡ് മൂലം പീക് ടൈമില്‍ ഡ്രിപ്പ് ആകുന്നതും നിത്യസംഭവമാണ്. ആവശ്യത്തിനു ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ച് വോള്‍ട്ടേജ് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മണ്ഡലത്തിന്‍െറ പ്രതിനിധി വൈദ്യുതി വകുപ്പ് മന്ത്രിയുണ്ടായിട്ടും പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തി നടപടി സ്വീകരിക്കാന്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും തയാറായിട്ടില്ല. ഉള്‍ഗ്രാമങ്ങളിലെ ഏലത്തോട്ടങ്ങളില്‍ അടക്കം വൈദ്യുതി മുടക്കം ജലസേചനത്തെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.