ലക്ഷ്യം മെച്ചപ്പെട്ട പൊലീസ് സംവിധാനം –ജില്ല പൊലീസ് മേധാവി

തൊടുപുഴ: ജില്ലയില്‍ മെച്ചപ്പെട്ട പൊലീസ് സംവിധാനമാണ് പ്രധാന ലക്ഷ്യമെന്ന് ഇടുക്കിയുടെ പുതിയ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍. ലഹരിപദാര്‍ഥങ്ങളുടെ വ്യാപാരവും ഉപയോഗവും തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയുടെ 45ാമത് ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. ക്രമസമാധാനപാലനം മുതല്‍ ഗതാഗതം വരെ മെച്ചപ്പെട്ട പൊലീസ് സംവിധാനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം മുന്‍ എസ്.പി എ.വി. ജോര്‍ജ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഏതൊക്കെ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്നതെന്നും കേസുകളുടെ സ്വഭാവവും പഠിച്ച് കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടിയെടുക്കും. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് സംവിധാനം ശക്തിപ്പെടുത്തും. നിലവില്‍ എസ്.പി.സി സംവിധാനമില്ലാത്ത സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സ്കൂളുകളില്‍ കുറ്റകൃത്യങ്ങളും ലഹരിപദാര്‍ഥങ്ങളുടെ വ്യാപനവും തടയാന്‍ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കും. സ്കൂളിലും കോളജിലും എത്താന്‍ വിദ്യാര്‍ഥികള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അവ പരിഹരിക്കും. അവര്‍ക്ക് സുരക്ഷിതയാത്രക്ക് സൗകര്യം ഉറപ്പാക്കും. പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതില്‍ വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കും. ഇക്കാര്യത്തില്‍ ഏതെങ്കിലും സ്റ്റേഷനുകള്‍ പിന്നിലാണെങ്കില്‍ അവയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധചെലുത്തും. ലഹരികടത്തിലെ ഏജന്‍റുമാരെയും വിതരണക്കാരെയും ഉപഭോക്താക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. വാറ്റ് കേന്ദ്രങ്ങള്‍ കണ്ടത്തൊന്‍ ജില്ലയിലുടനീളം പ്രത്യേക പരിശോധനക്ക് തുടക്കമിട്ടുകഴിഞ്ഞു. ഓരോ സ്റ്റേഷന്‍െറയും പരിധിയിലുള്ള പ്രദേശങ്ങളില്‍ ബന്ധപ്പെട്ട സി.ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന. എ.വി. ജോര്‍ജ് എറണാകുളം റൂറല്‍ എസ്.പിയായി സ്ഥലംമാറിപ്പോയ ഒഴിവിലാണ് വേണുഗോപാല്‍ ഇടുക്കി എസ്.പിയായി ചുമതലയേറ്റത്. 1987ല്‍ എസ്.ഐ ആയി പാലായില്‍ ഒൗദ്യോഗികജീവിതം ആരംഭിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഇദ്ദേഹം കേരള പൊലീസില്‍ നിരവധി ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.