നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിന്‍െറ അനാസ്ഥമൂലം നെടുങ്കണ്ടത്തെ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍ററിന് താഴ്വീഴാന്‍ സാധ്യത. പ്രവര്‍ത്തനം ആരംഭിച്ച് കൃത്യം ഒരുവര്‍ഷം തികഞ്ഞതോടെ അടച്ചുപൂട്ടാനാണ് നീക്കം. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 29ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച സെന്‍ററാണ് പ്രവര്‍ത്തിക്കാന്‍ മുറി ഇല്ലാതെ അടച്ചുപൂട്ടാനൊരുങ്ങുന്നത്. കഴിഞ്ഞവര്‍ഷം സെന്‍റര്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി കുറഞ്ഞ വാടകക്ക് മുറിനല്‍കുകയും വാടക നെടുങ്കണ്ടം മര്‍ച്ചന്‍റ്സ് അസോ. നല്‍കുകയുമായിരുന്നു. ഇത് 11മാസത്തെ കാലാവധിക്കാണ് നല്‍കിയിരുന്നത്. അസോസിയേഷനും കെട്ടിട ഉടമയും തമ്മില്‍ ഒരുവര്‍ഷത്തേക്ക് മാത്രമായിരുന്നു എഗ്രിമെന്‍റ്. കാലാവധി കഴിഞ്ഞമാസം പൂര്‍ത്തിയായതോടെ കെട്ടിട ഉടമ അസോസിയേഷനുമായി ബന്ധപ്പെട്ട് വാടക പുതുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അസോ. പറഞ്ഞത് ഞങ്ങള്‍ ഒരുവര്‍ഷത്തേക്ക് സഹായം ചെയ്തതാണെന്നും എഗ്രിമെന്‍റ് പുതുക്കുന്നില്ളെന്നുമാണ്. എന്നാല്‍, പഞ്ചായത്താവട്ടെ കെ.എസ്.ആര്‍.ടി.സിക്ക് സൗകര്യമൊരുക്കാന്‍ തയാറാകുന്നുമില്ല. കെട്ടിട ഉടമയാകട്ടെ ഒക്ടോബര്‍ ഒന്നിന് താഴിട്ട് പൂട്ടുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതരെ അറിയിച്ചു. ഇതോടെ ഓപറേറ്റിങ് സെന്‍റര്‍ ജീവനക്കാര്‍ ഇരിപ്പിടമില്ലാത്തതിന്‍െറ ബുദ്ധിമുട്ടിലാണ്. അന്ന് ഉദ്ഘാടനസമയത്ത് മന്ത്രി പറഞ്ഞത് ഇതോടനുബന്ധിച്ച് നെടുങ്കണ്ടത്ത് ആരംഭിക്കുന്ന ഡിപ്പോ മലയോര മേഖലയുടെ വികസന കുതിപ്പിന് നാഴികക്കല്ലായി മാറുമെന്നായിരുന്നു. എന്നാല്‍, ഡിപ്പോയുടെ പ്രവര്‍ത്തനവും തുടങ്ങിയയിടത്ത് തന്നെയാണ്. ബസ്സ്റ്റാന്‍ഡ്, ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള കെട്ടിടം, ഓഫിസ്, ഗാരേജ്, ഫ്യുവല്‍ സ്റ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങളോടെ ഘട്ടംഘട്ടമായി നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബസ്സ്റ്റാന്‍ഡിന്‍െറ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ബസുകള്‍ ഇവിടെനിന്ന് സര്‍വിസ് ആരംഭിക്കുമെങ്കിലും സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ സേവനങ്ങള്‍ ജനങ്ങളുടെ സൗകര്യാര്‍ഥം അതേപടി നിലനിര്‍ത്തുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതും പാഴ്വാക്കായി. നെടുങ്കണ്ടത്തുനിന്ന് പുതുതായി സര്‍വിസ് ആരംഭിച്ച തിരുവനന്തപുരത്തേക്കുള്ള ലോഫ്ളോര്‍ എ.സി ബസിന്‍െറ ഉദ്ഘാടനവും അദ്ദേഹം അന്ന് നിര്‍വഹിച്ചുവെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് സര്‍വിസ് നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.