എന്തിനാണ് ഇങ്ങനെയൊരു താലൂക്ക് ആശുപത്രി?

നെടുങ്കണ്ടം: പേരില്‍ താലൂക്ക് ആശുപത്രി. പക്ഷേ, ജീവനക്കാരുടെ എണ്ണവും അടിസ്ഥാന സൗകര്യവും നോക്കിയാല്‍ വെറുമൊരു സാമൂഹികാരോഗ്യ കേന്ദ്രം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കാണ് ഈ അവസ്ഥ. ഉടുമ്പന്‍ചോല താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഒ.പി വിഭാഗത്തില്‍ എത്തുന്ന രോഗികളാണ് ഇതുമൂലം വലയുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മണിക്കൂറുകള്‍ കാത്തുനിന്നാലേ ചീട്ട് ലഭിക്കൂ. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 700 പേര്‍ വീതവും മറ്റ് ദിവസങ്ങളില്‍ 450 പേരുമാണ് ഒ.പി വിഭാഗത്തില്‍ ചികിത്സക്കത്തെുന്നത്. ഒ.പി ടിക്കറ്റ് നല്‍കാന്‍ ഒരാള്‍ മാത്രമാണുള്ളത്. ഇവര്‍ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ചികിത്സക്കത്തെുന്നവരിലധികവും പ്രായമായവരും സ്ത്രീകളും കുട്ടികളുമാണ്. ഇവര്‍ മണിക്കൂറുകള്‍ ക്യൂവില്‍നിന്ന് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാകുന്നതും കുഴഞ്ഞുവീഴുന്നതും പതിവാണ്. രാവിലെ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ വൈകുന്നേരത്തോടെയാണ് മരുന്നുവാങ്ങി മടങ്ങുന്നത്. ഇത്രയും രോഗികള്‍ക്ക് ചീട്ട് നല്‍കുന്നതിനായി ഒരു കൗണ്ടര്‍ മാത്രമാണ് ഉള്ളത്. ആശുപത്രിയുടെ മറ്റ് ഭാഗങ്ങളില്‍ ഒ.പി കൗണ്ടറുകള്‍ സ്ഥാപിക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്താല്‍ ഒ.പി വിഭാഗത്തിലെ തിരക്ക് നിയന്ത്രിക്കാം. നിലവില്‍ ഇവിടെ അറ്റന്‍ഡര്‍ ഇല്ല. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസി. എന്നിവരുടെ എണ്ണവും കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.