ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിക്കും

തൊടുപുഴ: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് സി.സി ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ജില്ലയില്‍ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജിന്‍െറ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴില്‍ ദാതാക്കളുടെ യോഗം വിളിച്ചുചേര്‍ത്ത് തീരുമാനിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ നിര്‍ബന്ധമായും പൊലീസ് സ്റ്റേഷനില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യിക്കണം. അഡ്രസ്, ഫോട്ടോ, ഐ.ഡി പ്രൂഫ്, ഫിംഗര്‍ പ്രിന്‍റ്, മൊബൈല്‍ നമ്പര്‍ എന്നിവ സ്റ്റേഷനില്‍ ഏല്‍പിക്കുന്നതിനോടൊപ്പം തൊഴില്‍ ദാതാക്കള്‍ കോപ്പി സൂക്ഷിക്കണം. പുതിയ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് മുമ്പ് ഇവര്‍ക്ക് സ്റ്റേഷനുകളില്‍ കേസുകളൊന്നും ഇല്ളെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി തൊഴില്‍ചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം. നിലവില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ പി.സി.സി 45 ദിവസത്തിനുള്ളില്‍ ഇവരില്‍നിന്ന് ശേഖരിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പിക്കണം. ഇത്തരത്തില്‍ പി.സി.സി ഹാജരാക്കാത്ത തൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ തൊഴില്‍ ദാതാക്കള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ വിവരവും സംശയാസ്പദമായി തോന്നുന്ന തൊഴിലാളികളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു. യോഗത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജിയും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.