കുമളി ഡിപ്പോയിലെ 12 സര്‍വിസ് റദ്ദാക്കി

പീരുമേട്: ജീവനക്കാരുടെ അഭാവം മൂലം കുമളി ഡിപ്പോയില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ റദ്ദാക്കി. ഇതുമൂലം ദേശീയപാതയില്‍ വന്‍ യാത്രാക്ളേശം സൃഷ്ടിച്ചു. ശനിയാഴ്ച 12 സര്‍വിസാണ് റദ്ദാക്കിയത്. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ അഭാവമാണ് സര്‍വിസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 12ന് പണിമുടക്ക് അവസാനിച്ചെങ്കിലും കോട്ടയം-എറണാകുളം റൂട്ടുകളിലെ സര്‍വിസുകള്‍ ഓടിക്കാന്‍ ഡിപ്പോ അധികൃതര്‍ക്കായില്ല. മറ്റ് ഡിപ്പോകളില്‍ കിടന്നശേഷം പുലര്‍ച്ചെ കുമളിയിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളും മുടങ്ങി. എന്നാല്‍, മറ്റ് ഡിപ്പോകളില്‍നിന്ന് കുമളിയിലേക്ക് സര്‍വിസ് നടത്തുന്ന ബസുകള്‍ മുടക്കം കൂടാതെ ഓടി. വ്യാഴാഴ്ച വൈകീട്ട് 4.30ന് ശേഷം ദേശീയപാത വഴിയുള്ള എല്ലാ സര്‍വിസുകളും റദ്ദാക്കിയിരുന്നു. 5.30, 6.15, 6.30, 7.20, 8.20 തുടങ്ങിയ ഷെഡ്യൂളുകള്‍ റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ ടാക്സി വിളിച്ചാണ് യാത്ര ചെയ്തത്. 6.50ന് കോട്ടയത്തേക്കുള്ള സ്വകാര്യബസ് മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്. കോട്ടയം-കുമളി റൂട്ട് കെ.എസ്.ആര്‍.ടി.സിയുടെ കുത്തകയായതിനാല്‍ നാമമാത്രമായ സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. തുടര്‍ച്ചയായ രണ്ടുദിവസം യാത്രക്കാരെ പെരുവഴിയിലാക്കി സര്‍വിസ് റദ്ദാക്കിയ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.