തെരഞ്ഞെടുപ്പ് ഉത്സവമാക്കി മാതൃകാ പോളിങ് ബൂത്തുകള്‍

തൊടുപുഴ: മാതൃകാ പോളിങ് സ്റ്റേഷനുകള്‍ വോട്ടര്‍മാര്‍ക്ക് കൗതുകമായി. ഉത്സവപ്രതീതി ഉണര്‍ത്തുന്നതായി ഈ പോളിങ് ബൂത്തുകള്‍. ബലൂണുകള്‍ കൊണ്ട് നിര്‍മിച്ച കവാടം. ഇതു കടന്ന് എത്തുന്നത് വിശാലമായ സ്വീകരണ മുറിയിലേക്ക്. ഇവിടെ വോട്ടര്‍മാരെ സ്വീകരിക്കാന്‍ പുഞ്ചിരിയുമായി രണ്ട് ഉദ്യോഗസ്ഥര്‍. കൈക്കുഞ്ഞുമായി വന്ന അമ്മമാര്‍ക്ക് പാലൂട്ടാന്‍ പ്രത്യേക സൗകര്യം, അമ്മമാരോടൊപ്പം എത്തിയ കുട്ടികള്‍ക്ക് കളിക്കാന്‍ സൈക്ക്ളുകള്‍, പാവകള്‍, കൗതുക കാഴ്ചകള്‍ എന്നിവയെല്ലാം മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കി. അംഗപരിമിതര്‍ക്ക് ബൂത്തിലത്തൊന്‍ വീല്‍ചെയറും ഏര്‍പ്പെടുത്തിയിരുന്നു. പ്രായമായവര്‍ക്കും അവശര്‍ക്കുമായി കസേരകളും നിരത്തിയിരുന്നു. വോട്ടര്‍മാര്‍ക്ക് വിശ്രമ വേളയില്‍ വായിക്കാന്‍ പത്രങ്ങളും ലഭ്യം. കുടിവെള്ളവും ലൈറ്റും ഫാനുമൊക്കെയായി മാതൃകാ പോളിങ് സ്റ്റേഷനുകള്‍ കൗതുകക്കാഴ്ചയായി. തൊടുപുഴ ടൗണിന് സമീപം പെരുമ്പിള്ളിച്ചിറ അല്‍-അസ്ഹര്‍ പബ്ളിക് സ്കൂളില്‍ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷന്‍ ഏറെ ആകര്‍ഷകമായി. ബൂത്ത് ലെവല്‍ ഓഫിസര്‍ സി.എസ്. ഷമീര്‍, ചൈല്‍ഡ് കെയര്‍ ഓഫിസര്‍ പി.എം. പാത്തുമ്മ, ശുചിത്വ മിഷനിലെ ശ്രീജ എന്നിവര്‍ വോട്ടര്‍മാരെ സ്വീകരിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലുമായി 30 മാതൃകാ പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.