കട്ടപ്പന: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചിരിക്കുന്ന പീരുമേട് ടീ കമ്പനിയുടെ തോട്ടം തൊഴിലാളികള്‍ക്ക് വീതിച്ചുനല്‍കുന്നതിന്‍െറ ഭാഗമായി യൂനിയന്‍ അംഗത്വ ഹിതപരിശോധന നടന്നു. വിവിധ യൂനിയനുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ലോണ്‍ട്രി, ചീന്തലാര്‍ എസ്റ്റേറ്റുകളിലെ നാല് ഡിവഷനുകളിലായി നാലുദിവസം കൊണ്ട് നടത്തിയ ഹിതപരിശോധനയില്‍ തൊഴിലാളികളുടെ അംഗബലത്തില്‍ സി.ഐ.ടി.യു ഒന്നാമതത്തെി. കമ്പനിയുടെ ആരംഭകാലം മുതല്‍ ഒന്നാമതായിരുന്ന എച്ച്.ഇ.എല്‍ (എ.ഐ.ടി.യു.സി) യൂനിയനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എച്ച്.ഇ.ഇ.എ (സി.ഐ.ടി.യു) ഒന്നാമതത്തെിയത്. എ.ഐ.ടി.യു.സിക്ക് 224ഉം സി.ഐ.ടി.യുവിന് 460 തുമാണ് ഇപ്പോഴത്തെ അംഗബലം. കോണ്‍ഗ്രസ് എ വിഭാഗം നയിക്കുന്ന എച്ച്.ആര്‍.പി.ഇ (ഐ.എന്‍.ടി.യു.സി) യൂനിയനാണ് രണ്ടാമത്. 273 പേരുണ്ട് ഇവരുടെ സംഘത്തില്‍. കോണ്‍ഗ്രസ് ഐ വിഭാഗം നേതൃത്വം നല്‍കുന്ന കെ.പി.ഡബ്ള്യു (ഐ.എന്‍.ടി.യു.സി) യൂനിയന്‍ നാലാമതാണ്. 221 പേരുണ്ട് ഇവരുടെ യൂനിയനില്‍. ബി.എം.എസ് അഞ്ചാമതും (41-60), യു.ടി.യു.സി (37-50) ആറാമതുമാണ് അംഗബലത്തില്‍. കോണ്‍ഗ്രസ് ഐ, എ വിഭാഗങ്ങളെ പിന്തുണക്കുന്ന എച്ച്.ആര്‍.പി.ഇ, കെ.പി.ഡബ്ള്യൂ.യു എന്നീ സംഘടനകള്‍ ഒരുമിച്ചുനിന്നാല്‍ അംഗബലത്തില്‍ ഒന്നാമതാകും. എന്നാല്‍, വര്‍ഷങ്ങളായി ഇവര്‍ കടുത്ത വൈരികളാണ്. ഹിതപരിശോധനയില്‍ ലഭിച്ച അംഗബലത്തെക്കുറിച്ച് ബി.എം.എസ്, യു.ടി.യു.സി യൂനിയനുകള്‍ക്ക് തര്‍ക്കമുണ്ട്. തങ്ങള്‍ക്ക് 50 അംഗങ്ങളുണ്ടെന്ന് യു.ടി.യു.സി നേതൃത്വം അവകാശപ്പെട്ടു. തേയില തോട്ടം വീതിച്ചുനല്‍കുന്നതിനുള്ള സംയുക്ത സമരസമിതിയുടെ ആലോചനയിലാണ് ഹിത പരിശോധന നടത്താന്‍ ധാരണയായത്. 2014ല്‍ തോട്ടം പാട്ടത്തിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന ആലോചകളും നയങ്ങളുമാണ് എ.ഐ.ടി.യു.സിക്ക് വിനയായത്. പീരുമേട് തേയിലത്തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി നടന്നുവരുന്നതിനിടയിലാണ് തോട്ടം വീതംവെച്ച് എടുക്കാന്‍ യൂനിയനുകള്‍ തമ്മില്‍ ധാരണയായിരിക്കുന്നത്. 2014ല്‍ തോട്ടം പാട്ടത്തിന് നല്‍കിയപ്പോള്‍ എതിര്‍ത്തതും ഉടമ്പടിയില്‍ ഒപ്പുവെക്കാതെ വിട്ടുനില്‍ക്കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്താണ് ഹിത പരിശോധനയില്‍ അംഗബലത്തില്‍ ഒന്നാമതത്തൊന്‍ സി.ഐ.ടി.യുവിന് സഹായകരമായത്. അന്ന് മറ്റ് യൂനിയനുകള്‍ ഒറ്റക്കെട്ടായി പാട്ടക്കരാറിനെ പിന്തുണച്ചിരുന്നു. സംയുക്ത സമരസമിതിക്കുവേണ്ടി ഹിതപരിശോധന നടത്താന്‍ നേതൃത്വം നല്‍കിയത് കെ. സുരേന്ദ്രന്‍, സുരേഷ് ബാബു (സി.ഐ.ടി.യു), എസ്.സി. രാജന്‍, ആര്‍. പെരുമാള്‍, പി. നിക്സണ്‍ (ഐ.എന്‍.ടി.യു.സി), വൈ. ജയന്‍, എ. മാനുവേല്‍ (എ.ഐ.ടി.യു.സി), എം.എ. ലാലിച്ചന്‍, ഡി. ആല്‍ബര്‍ട്ട്, ഷിബു കെ.തമ്പി (യു.ടി.യു.സി), പി. മോഹനന്‍ (ബി.എം.എസ്) എന്നിവരാണ്. പീരുമേട് ടീ കമ്പനിയിലെ 1266 തൊഴിലാളികള്‍ ഹിത പരിശോധനയില്‍ പങ്കെടുത്ത് തങ്ങളുടെ പിന്തുണ ഏത് യൂനിയനാണെന്ന് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.