നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു

തൊടുപുഴ: പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റുകളില്ല. നഗരവാസികള്‍ പ്ളാസ്റ്റിക് മാലിന്യം പൊതുനിരത്തില്‍ കത്തിക്കുന്നു. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങളാണ് രാത്രിയാകുന്നതോടെ കൂട്ടിയിട്ട് കത്തിക്കുന്നത്. ചാക്കില്‍ കെട്ടി പ്ളാസ്റ്റിക് വഴിയരികില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. പൊതുസ്ഥലങ്ങളില്‍ പ്ളാസ്റ്റിക് കത്തിക്കരുതെന്ന് ഹൈകോടതി ഉത്തരവ് നിലനില്‍ക്കെയാണ് തൊടുപുഴയില്‍ ആശുപത്രികള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വന്‍ തോതില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത്. നഗരത്തിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഒഴികെയുള്ളവ പാറക്കടവിലാണ് സംസ്കരിക്കുന്നത്. രണ്ടുമാസത്തിലൊരിക്കല്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് പ്ളാസ്റ്റിക് ശേഖരിക്കുന്ന സംവിധാനം നഗരസഭ ഏര്‍പ്പെടുത്തിയെങ്കിലും ഫലപ്രദമായില്ല. മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി തൊടുപുഴ നഗരസഭ ആവിഷ്കരിച്ച പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റിന്‍െറ കെട്ടിടം പ്രദേശവാസികളുടെ എതിര്‍പ്പിനത്തെുടര്‍ന്ന് തുറക്കാന്‍ പോലും കഴിഞ്ഞില്ല. തൊടുപുഴക്ക് സമീപം വെങ്ങല്ലൂരിലെ വ്യവസായ പാര്‍ക്കിലാണ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്. മാലിന്യം ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി കെട്ടിടം സജ്ജീകരിക്കുകയും 12 ലക്ഷത്തോളം രൂപ മുടക്കി യന്ത്രസാമഗ്രികള്‍, വൈദ്യുതി കണക്ഷന്‍ എന്നിവ തയാറാക്കുകയും ചെയ്തു. എന്നാല്‍, നിരവധി വീടുകളുള്ള പ്രദേശത്ത് പരിസ്ഥിതി മലിനീകരണം ഉണ്ടാകുമെന്ന പരാതിയുമായി പ്രദേശവാസികള്‍ എത്തിയതോടെ പ്ളാന്‍റ് പ്രതിസന്ധിയിലായി. കൗണ്‍സില്‍ യോഗം, സര്‍വകക്ഷി യോഗം എന്നിവ ചേര്‍ന്നെങ്കിലും പ്രതിഷേധം മറികടക്കാന്‍ നഗരസഭക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ നഗരസഭാ ശുചീകരണവിഭാഗം പ്ളാസ്റ്റിക് ഒഴികെ മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ഇതോടെയാണ് പാതയോരങ്ങളിലും മറ്റും പ്ളാസ്റ്റിക് കുന്നുകൂടാന്‍ തുടങ്ങിയത്. പ്ളാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഒരാഴ്ച മുമ്പ് കോടതി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളും സംഘടനകളുമായി കൂടിയാലോചിച്ച് നഗരസഭ പ്ളാസ്റ്റിക് ശേഖരണത്തിനും സംസ്കരണത്തിനും കൂടുതല്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.