ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയില്‍ 15,000 രൂപ പിഴയിട്ടു

തൊടുപുഴ: മഴക്കാല ശുചീകരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ വ്യാപക പരിശോധന നടത്തി. ഹോട്ടലുകള്‍ ബേക്കറികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 12 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15,000 രൂപ പിഴയീടാക്കി. ചിലയിടങ്ങളില്‍നിന്ന് വെള്ളത്തിന്‍െറയും പാല്‍ ഉല്‍പന്നങ്ങളുടെയും സാമ്പിളുകളും പരിശോധനക്ക് എടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ ഗംഗാഭായി പറഞ്ഞു. മായം ചേര്‍ന്ന പാല്‍ ഉല്‍പന്നങ്ങളും ഗുണനിലവാരമില്ലാത്ത കുടിവെള്ളവും ഹോട്ടലിലടക്കം ഉപയോഗിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് നിയന്ത്രവുമില്ലാതെയാണ് ജില്ലയിലേക്ക് പാല്‍ എത്തുന്നത്. നേരത്തേ അതിര്‍ത്തി കേന്ദ്രീകരിച്ച് പാലിന്‍െറ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചു. സാധാരണ പാലിനെക്കാള്‍ കൊഴുപ്പും രാസവസ്തുക്കളും ഉള്ളതിനാല്‍ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നുവെന്നതാണ് ഹോട്ടലുകളിലും മറ്റും ഇത്തരം പാലിന് ഡിമാന്‍ഡ് കൂട്ടുന്നത്. ജില്ലയില്‍ വിറ്റഴിക്കുന്ന പകുതിയിലേറെയും പാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍നിന്ന് പാലും പാല്‍ ഉല്‍പന്നങ്ങളും പരിശോധനക്കെടുത്തത്. കടകളിലും ഹോട്ടലുകളിലുമെല്ലാം ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന ജലത്തിന്‍െറ ഗുണനിലവാരം മോശമാണെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ പഴവര്‍ഗങ്ങള്‍ മൂപ്പത്തൊനും പഴുപ്പിക്കാനുമെല്ലാം വന്‍തോതില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നെന്ന പരാതിയും ജില്ലയില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 1000 കിലോ മാങ്ങ പാകമാവാന്‍ 150 കിലോ കാത്സ്യം കാര്‍ബണേറ്റ് വരെ ഉപയോഗിക്കുന്നുണ്ടത്രെ. ഇത് വന്‍ ആരോഗ്യപ്രശ്നമാണ് കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം ഉണ്ടാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പഴങ്ങള്‍ എത്തിക്കുന്ന മൊത്തക്കച്ചവട ശാലയുടെ വെയര്‍ഹൗസുകളിലും പരിശോധിക്കാന്‍ തീരുമാനിച്ചതായും ഭക്ഷ്യസുരക്ഷാ അധികൃതര്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.