അടിമാലി: ടൗണിലെ പെട്ടിക്കടയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ പാന്‍മസാല ശേഖരം പിടികൂടി. കടയുടമ അടിമാലി ചാറ്റുപാറ കുന്നുപുറത്ത് ബിനോയിയെ (47) അടിമാലി സി.ഐ ടി.എ. യൂനസിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. 1354 പാക്കറ്റ് ഹാന്‍സും പിടിച്ചെടുത്തു. ദേശീയപാതക്കരികില്‍ മാതാ തിയറ്ററിന് സമീപം ബിനോയിയുടെ പെട്ടിക്കടയില്‍ ഹാന്‍സ് വില്‍പന നടക്കുന്നതായി പൊലീസ് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.എന്‍. വിജയകുമാരന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍, ഇവിടെനിന്ന് നാലുപാക്കറ്റ് പാന്‍മസാല മാത്രമാണ് കിട്ടിയത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് സമീപത്ത് ബിനോയി വാടകക്ക് എടുത്ത മുറിയില്‍നിന്ന് 1350 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. ഹാന്‍സ് ചോക്ളേറ്റ് രൂപത്തില്‍ പൊതിഞ്ഞ് ഭരണിയില്‍ ഇട്ടാണ് വിറ്റിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്ന് 100 രൂപ മുതല്‍ 300 രൂപവരെ ഈടാക്കിയിരുന്നു. നാട്ടുകാരില്‍നിന്ന് 40 മുതല്‍ 50 രൂപ വരെയും. എ.എസ്.ഐ സി.വി. ഉലഹന്നാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജി എന്‍. പോള്‍, സി.ആര്‍. സന്തോഷ്, എം.എം. സാജു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.