കരിങ്കുന്നം പഞ്ചായത്തില്‍ കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങള്‍

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മാസങ്ങള്‍. പ്രദേശവാസികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. കരിങ്കുന്നം പഞ്ചായത്തിലെ നെല്ലാപാറ, അഞ്ചപ്ര, വടക്കുംമുറി, കരിങ്കുന്നം, മൂരിപ്പാറ എന്നിവിടങ്ങളിലായി മാസങ്ങളായി കുടിവെള്ളം കിട്ടാതായിട്ട്. കെ.എസ്.ടി.പിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍മൂലം റോഡിലെ പൈപ്പുകള്‍ പൊട്ടുന്നതാണ് ഇവിടങ്ങളില്‍ വെള്ളം എത്താത്തതിന് കാരണമെന്നാണ് വാട്ടര്‍ അതോറിറ്റി വിശദീകരണം നല്‍കുമ്പോള്‍ കുടിവെള്ളം തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. കുളിക്കാനും മറ്റും നാലു കി.മീ. താണ്ടി നടുക്കണ്ടം കനാലിനെയാണ് ആശ്രയിക്കുന്നത്. തൊടുപുഴ നഗരത്തിന്‍െറ സമീപപഞ്ചായത്തിലൊന്നാണ് കരിങ്കുന്നം. ഇവിടെ പുത്തന്‍പള്ളി പ്രദേശത്താണ് കുടിവെള്ളക്ഷാമം രൂക്ഷം. ഉയര്‍ന്ന പ്രദേശമായതിനാല്‍ കിണറുകള്‍ ഇല്ലാത്തതും ഇവരുടെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. തൊടുപുഴയാറ്റിലെ വെള്ളം മ്രാല പമ്പ് ഹൗസിലൂടെ അഴകംപായില്‍ എത്തിച്ച് പുത്തന്‍പള്ളി പമ്പ് ഹൗസില്‍നിന്നാണ് ഇവിടേക്ക് വെള്ളം നല്‍കുന്നത്. തൊടുപുഴ-പാലാ റോഡില്‍ പുത്തന്‍പള്ളി പമ്പ് ഹൗസിലേക്കുള്ള പൈപ്പുകളാണ് റോഡ് നിര്‍മാണത്തിനിടെ അടിക്കടി പൊട്ടുന്നത്. ഇതുമൂലം കരിങ്കുന്നം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയുന്നില്ളെന്ന് വാട്ടര്‍ അതോറിറ്റിയും സമ്മതിക്കുന്നു. വെള്ളം കിട്ടാതായതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് വിളിക്കുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് പണിയാണെന്നും മോട്ടോര്‍ കത്തിയതാണെന്നും പറഞ്ഞ് തടിയൂരുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ഇവര്‍ ആരോപിച്ചു. പഞ്ചായത്ത് മെംബര്‍മാരോട് വിഷയം അവതരിപ്പിക്കുമ്പോള്‍ പരിഹാരമുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടായിട്ടില്ല. രണ്ടാഴ്ച കൂടുമ്പോള്‍ ഒരു ദിവസം വെള്ളം കിട്ടിയാല്‍ ഭാഗ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളം വില കൊടുത്ത് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയും ഇവര്‍ക്കില്ല. വിഷയം കെ.എസ്.ടി.പി അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും പൊട്ടിയ പൈപ്പുകള്‍ മാറ്റിയിട്ടുവരികയാണെന്നും വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ അറിയിച്ചു. എന്നാല്‍, മാറ്റിയിട്ട ചില പൈപ്പുകള്‍ വീണ്ടും പൊട്ടുന്ന സാഹചര്യമുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. വേനല്‍ ചൂട് കനത്തതോടെ വെള്ളത്തിന്‍െറ ഉപയോഗം കൂടിയതിനാല്‍ പല പ്രദേശങ്ങളിലും വേണ്ടത്ര രീതിയില്‍ പമ്പ് ചെയ്ത് വെള്ളം എത്തിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായിട്ടില്ളെങ്കില്‍ പ്രദേശവാസികള്‍ പ്രതിഷേധപരിപാടികളും ആലോചിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.