കാര്‍ഷിക, ക്ഷീര മേഖല പ്രതിസന്ധിയില്‍

തൊടുപുഴ: വേനല്‍ കനത്തതോടെ ജില്ലയുടെ വരുമാന സ്രോതസ്സുകളായ കാര്‍ഷിക, ക്ഷീര മേഖലകള്‍ പ്രതിസന്ധിയില്‍. കൃഷിയിടങ്ങള്‍ പലതും വരണ്ടുണങ്ങിത്തുടങ്ങി. കൊക്കോ, ജാതി, വാഴ, പൈനാപ്പ്ള്‍, കമുക് തുടങ്ങിയ കൃഷികള്‍ പാതിയും ജില്ലയില്‍ വാടിക്കരിഞ്ഞ നിലയിലാണ്. ഹൈറേഞ്ചിലും മറ്റും കുടിക്കാന്‍ വെള്ളമില്ലാതെ വലയുന്നതിനിടെ കൃഷിക്ക് എങ്ങനെ വെള്ളം കണ്ടത്തെും എന്ന ചോദ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകല്‍ സമയങ്ങളില്‍ ചൂട് കൂടുകയാണ്. ഹൈറേഞ്ചില്‍ 27 ഡിഗ്രി സെല്‍ഷ്യസും ലോറേഞ്ചില്‍ 34 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. തോടുകളിലും പുഴകളിലും നീരൊഴുക്ക് കുറഞ്ഞതോടെ സമീപത്തുള്ള കിണറുകളിലെയും കുളങ്ങളിലെയുമെല്ലാം വെള്ളം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വറ്റിത്തുടങ്ങി. നിരവധി കര്‍ഷകര്‍ പാട്ടത്തിന് സ്ഥലം എടുത്താണ് വാഴ, പൈനാപ്പിള്‍ കൃഷി നടത്തിവരുന്നത്. ഇവയെല്ലാം ഉണങ്ങിക്കരിയുന്ന സ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ വേനലിലും ജില്ലയിലെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. കനത്ത ചൂടിനെ തുടര്‍ന്ന് ക്ഷീര മേഖലയും തിരിച്ചടി നേടുകയാണ്. ജല ദൗര്‍ലഭ്യവും തീറ്റപ്പുല്ലിന്‍െറ അഭാവവും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു കഴിഞ്ഞു. പച്ചപ്പുല്ല് ലഭിക്കാതെവന്നതോടെ പശുക്കള്‍ക്ക് ദഹന സംബന്ധമായ അസുഖങ്ങളും പിടിപെട്ടുതുടങ്ങിയിട്ടുണ്ട്. കാലികള്‍ക്ക് വിയര്‍പ്പ് ഗ്രന്ധികള്‍ കുറവായതും കട്ടിയുള്ള തൊലിയും വേനലിലെ ഉയര്‍ന്ന ഊര്‍ജ ഉല്‍പാദന നിരക്കും ശരീര താപനില വല്ലാതെ ഉയര്‍ത്തുന്നതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഫംഗസ് ബാധക്കും തുടര്‍ന്ന് ശരീരം പൊട്ടി പഴുക്കുന്നതിനും കാരണമാകുന്നു. പുല്ല് കിട്ടാതായതോടെ കര്‍ഷകര്‍ ധാന്യമടങ്ങിയ കട്ടിയുള്ള തീറ്റകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് ദഹനക്കേടിനും പാല്‍ ഉല്‍പാദനം കുറക്കുന്നതിനും കാരണമാകും. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുമെങ്കിലും പണ്ടുകാലത്തെ കര്‍ഷകര്‍ അവരുടെ പക്ഷിമൃഗാദികളെ വരള്‍ച്ചയില്‍ നിന്നും ചൂടില്‍ നിന്നും രക്ഷിക്കാന്‍ പരിപാലന മുറകളില്‍ മാറ്റം വരുത്തിയിരുന്നു. ഇന്ന് ആഗോളതാപനം, മഴയുടെ കുറവ്, ജലസ്രോതസ്സുകളുടെ അഭാവം, ചെടികളുടെയും മരങ്ങളുടെയും നശീകരണം, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ബാഹുല്യം എന്നിവയെല്ലാം മൂലം കാലാവസ്ഥാ വ്യതിയാനം നിയന്ത്രണാതീതമായിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്ക് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ നിത്യവൃത്തിക്കും മിച്ചവരുമാനത്തിനുമായി മൃഗസംരക്ഷണ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരും പ്രതിസന്ധിയിലായതോടെ മലയോര മേഖല നട്ടംതിരിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.