പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കം

രാജാക്കാട്: ഹൈറേഞ്ചിന്‍െറ വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ് നല്‍കി പൊന്മുടിയില്‍ ഹൈഡല്‍ ടൂറിസം പദ്ധതി തിങ്കളാഴ്ച തുടങ്ങും. ഇതിന്‍െറ ഭാഗമായി സ്പീഡ് ബോട്ടുകളുടെ പരീക്ഷണ ഓട്ടം ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ വിജയകരമായി നടത്തി. 35 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ജലാശയത്തിന്‍െറ മരക്കാനം ഭാഗത്ത് നിര്‍മിച്ച ജെട്ടിയില്‍നിന്നാണ് ആദ്യഘട്ടമെന്ന നിലയില്‍ ബോട്ട് സര്‍വിസ് ആരംഭിക്കുന്നത്. പൊന്മുടിയുടെ പ്രകൃതി മനോഹാരിത ഇനി കടല്‍കടന്ന് മലയോരത്തിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്കുകൂടി സ്വന്തമാകും. ഇതിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന ഹൈഡല്‍ ടൂറിസം ഡയറക്ടറും ടൂറിസം ഡെപ്യൂട്ടി ഡയറക്ടറും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിക്കുകയും ജലാശയത്തില്‍ ബോട്ടിങ്, അണക്കെട്ടിന്‍െറ ഇരുകരകളിലും പൂന്തോട്ടങ്ങള്‍, കുട്ടികള്‍ക്ക് പാര്‍ക്കുകള്‍, വിശ്രമകേന്ദ്രം, താമസ സൗകര്യം എന്നിവ ഒരുക്കാനും തീരുമാനിക്കുകയായിരുന്നു. വിപുലമായ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് സ്പീഡ് ബോട്ടുകളാണ് തയാറായിരിക്കുന്നത്. സഞ്ചാരികള്‍ക്ക് ലഘു ഭക്ഷണത്തിനുള്ള താല്‍ക്കാലിക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൊന്മുടി ഡാം ടോപ്പില്‍നിന്ന് മരക്കാനം റൂട്ടില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോട്ടിങ് കേന്ദ്രത്തില്‍ എത്താം. അഞ്ചുപേര്‍ക്ക് കയറാവുന്ന ബോട്ടിന്‍െറ വാടക 750 രൂപയാണ്. 15 മിനിറ്റാണ് സഞ്ചാരസമയം. പൊന്മുടി അണക്കെട്ട്, അമേരിക്കന്‍കുന്ന്, പള്ളിക്കുന്ന്, കള്ളിമാലി വ്യൂ പോയന്‍റിന് താഴ്ഭാഗം, വള്ളക്കടവ് എന്നിവിടങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട ചെറു ദ്വീപുകളും സന്ദര്‍ശിക്കാവുന്ന രീതിയിലാണ് സവാരിക്രമം. ഹൈഡല്‍ ടൂറിസം വിഭാഗം എ. ഇ. ചന്ദ്രശേഖരന്‍, ഉദ്യോഗസ്ഥരായ സന്തോഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണ ഓട്ടം. കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോഹനന്‍ നായര്‍, പഞ്ചായത്ത് അംഗം ലിസി ജോസഫ് എന്നിവര്‍ക്കൊപ്പം പ്രദേശവാസികളും വിനോദസഞ്ചാരികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.