തൊടുപുഴ: സിനിമാ ആസ്വാധകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി നാലുദിവസം നീളുന്ന പത്താമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി എട്ട് മുതല്‍ തൊടുപുഴ ലയ തിയറ്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയങ്ങളായ 15 ചലച്ചിത്രങ്ങളും 15ഓളം ഹ്രസ്വചിത്രങ്ങളും നാലുദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്നാണ് കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍െറയും സഹകരണത്തോടെ ഈ ചലച്ചിത്രമേള സംഘടിപ്പിച്ചിട്ടുള്ളത്. എട്ടിന് രാവിലെ 10.30ന് കുട്ടികളുടെ ചലച്ചിത്രം വെയര്‍ ഈസ് ദി ഫ്രണ്ട്സ് ഹോം (ഇറാന്‍) എന്ന സിനിമയോടെ പ്രദര്‍ശനം ആരംഭിക്കും. രണ്ടിന് ഫിഷിങ് പ്ളാറ്റ്ഫോം/ജര്‍മല്‍ (ഇന്തോനേഷ്യ), വൈകീട്ട് ഏഴിന് പത്തേമാരി (മലയാളം), 9.30ന് ടാക്സി, ആന്‍ എന്‍കൗണ്ടര്‍ (അര്‍ജന്‍റീന). ചൊവ്വാഴ്ച രാവിലെ 10.30ന് ഷിപ് ഓഫ് തെസ്യൂസ് (ഹിന്ദി), രണ്ടിന് ഫ്ളവേഴ്സ് ഓഫ് ഷാന്‍ഹായ് (തായ്വാന്‍), വൈകീട്ട് ആറിന് ക്രൈം നമ്പര്‍ 89 (മലയാളം), 8.30ന് അലിസോവ ദി പ്രിന്‍സ് ഓഫ് ദി സ്ട്രീറ്റ്സ് (അറബി/ഫ്രഞ്ച്), 10ന് രാവിലെ 10.30ന് മക്കനാസ് ഗോള്‍ഡ് (യു.എസ്.എ). രണ്ടിന് 10+4 (ഇറാന്‍), ആറിന് ഒറ്റാല്‍ (മലയാളം), 8.30ന് ക്രൈയിങ് ലേഡീസ് (ഫിലിപ്പീന്‍സ്), 11ന് രാവിലെ 10ന് ശവം (മലയാളം), 11.30 മുതല്‍ ഹ്രസ്വ ചിത്രപ്രദര്‍ശനം, വൈകീട്ട് ഏഴിന് കളിയച്ചന്‍ (മലയാളം), 9.30ന് എക്സ്.എക്സ്.വൈ (സ്പാനിഷ്) എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. എട്ടിന് വൈകീട്ട് അഞ്ചിന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിക്കും. 10ന് വൈകീട്ട് വിവിധ ഫിലിം സൊസൈറ്റി ഭാരവാഹികള്‍ പങ്കെടുക്കുന്ന ഓപണ്‍ ഫോറവും നടത്തും. 11ന് വൈകീട്ട് അഞ്ചിന് നടത്തുന്ന സമാപനസമ്മേളനം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യാതിഥി ആയിരിക്കും. ഹ്രസ്വചിത്ര മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം യുവസംവിധായകനും തിരക്കഥാകൃത്തുമായ ദിലീഷ് നായര്‍ നിര്‍വഹിക്കും.100രൂപയുടെ ഡെലിഗേറ്റ് പാസുകള്‍ നല്‍കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സഫിയ ജബ്ബാര്‍ (മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍), എന്‍. രവീന്ദ്രന്‍ (ഫിലിം ഫെസ്റ്റിവല്‍ പ്രസിഡന്‍റ്), എം.എം. മഞ്ജുഹാസന്‍ (സെക്ര.), യു.എ. രാജേന്ദ്രന്‍ (വൈസ് പ്രസി.), അഖില്‍ ശശിധരന്‍ (ജോ.സെക്ര.) എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.