തൊടുപുഴയില്‍ പ്ളാസ്റ്റിക് മാലിന്യം കത്തിക്കല്‍ വ്യാപകം

തൊടുപുഴ: പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കെ തൊടുപുഴ നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യം കത്തിക്കല്‍ വ്യാപകം. മാലിന്യസംസ്കരണത്തിന് നഗരത്തില്‍ ശാസ്ത്രീയ നടപടി ഇല്ലാത്തതിനത്തെുടര്‍ന്നാണ് പൊതു സ്ഥലങ്ങളില്‍ രാത്രിയുടെമറവിലും പുലര്‍ച്ചെയും മാലിന്യം കത്തിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ആശുപത്രികളില്‍നിന്നുമുള്ള മാലിന്യമാണ് രാത്രിയാകുന്നതോടെ കൂട്ടിയിട്ട് കത്തിക്കുന്നത്. ചാക്കില്‍ കെട്ടി പ്ളാസ്റ്റിക് വഴിയരികില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. തൊടുപുഴ വെങ്ങല്ലൂരില്‍ പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് നിര്‍മിച്ച് ഉപകരണങ്ങള്‍ വരെ സ്ഥാപിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനത്തെുടര്‍ന്ന് നടക്കാതെപോയി. തൊടുപുഴക്ക് സമീപം വെങ്ങല്ലൂരിലെ വ്യവസായ പാര്‍ക്കിലാണ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചത്. മാലിന്യം ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി കെട്ടിടം സജ്ജീകരിക്കുകയും 12 ലക്ഷത്തോളം രൂപ മുടക്കി യന്ത്രസാമഗ്രികള്‍, വൈദ്യുതി കണക്ഷന്‍ എന്നിവ തയാറാക്കുകയും ചെയ്തു. എന്നാല്‍, നിരവധി വീടുകളുള്ള പ്രദേശത്ത് പരിസ്ഥിതി മലിനീകരണം ഉണ്ടാകുമെന്ന പരാതിയുമായി പ്രദേശവാസികള്‍ എത്തിയതോടെ പ്ളാന്‍റ് പ്രതിസന്ധിയിലായി. കൗണ്‍സില്‍ യോഗം, സര്‍വകക്ഷി യോഗം എന്നിവ ചേര്‍ന്നെങ്കിലും പ്രതിഷേധം മറികടക്കാന്‍ നഗരസഭക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ നഗരസഭ ശുചീകരണ വിഭാഗം പ്ളാസ്റ്റിക് ഒഴികെ മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ഇതോടെയാണ് പാതയോരങ്ങളിലും മറ്റും പ്ളാസ്റ്റിക് കുന്നുകൂടാന്‍ തുടങ്ങിയത്. തൊടുപുഴ നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന പ്രവണത ഏറിവരുന്നതായി വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു. 80 ശതമാനം പേരും പ്ളാസ്റ്റിക് കത്തിച്ചുകളയുകയാണെന്നാണ് സര്‍വേ പറയുന്നത്. ആറുശതമാനം മാത്രമാണ് മുനിസിപ്പാലിറ്റി വഴി ശേഖരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം മാലിന്യം കത്തിച്ചവരെ പിടികൂടി പിഴ ഈടാക്കിയിരുന്നു. തൊടുപുഴയാറ്റില്‍ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ പുഴയുടെ അടിത്തട്ടില്‍ വരെ പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞ നിലയിലാണ്. ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കിനത്തെുടര്‍ന്ന് മാലിന്യക്കൂമ്പാരങ്ങളില്‍ തീയിടുന്നതും നിരോധിച്ചിട്ടുണ്ട്. ചെറിയതോതില്‍ മാലിന്യം കത്തിച്ചാല്‍ 5000 രൂപ വരെ പിഴയും മാലിന്യക്കൂമ്പാരത്തിന് തീയിട്ടാല്‍ 25,000 രൂപ വരെയും പിഴ ഈടാക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമങ്ങള്‍ കര്‍ക്കശമാക്കിയ സാഹചര്യത്തില്‍ അധികൃതര്‍ ഇവ ജനങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.